air-service

തിരുവനന്തപുരം: വെള്ളം കയറി നെടുമ്പാശേരി വിമാനത്താവളം അടച്ചിട്ടിരിക്കുന്നതിനാൽ 38 അന്താരാഷ്ട്ര വിമാന സർവീസുകൾ തിരുവനന്തപുരത്തേക്ക് വഴിതിരിച്ചുവിട്ടു. നിരവധി വിമാനങ്ങൾ ഒന്നിനു പിറകെ ഒന്നായി എത്തിയതോടെ വൻ തിരക്കായിരുന്നു ഇന്നലെ വിമാനത്താവളത്തിൽ. പത്ത് വിമാനങ്ങൾ വരെ ഒരേ സമയം നിരന്നുകിടന്നു. ദുബായിലേക്കുള്ള ഫ്ലൈ ദുബായുടെ രണ്ട്, കുവൈറ്റ് എയർലൈൻസിന്റെ രണ്ട്, ഒമാൻ എയറിന്റെ നാല്, ഖത്തർ എയർവേയ്സിന്റെ രണ്ട്, എത്തിഹാദിന്റെ രണ്ട്, ഇൻഡിഗോയുടെ രണ്ട്, സ്പൈസ് ജെറ്റിന്റെ രണ്ട്, എമിറേറ്റിസിന്റെ നാല്, എയർഇന്ത്യയുടെ നാല്, എയർഇന്ത്യ എക്സ്‌പ്രസിന്റെ ആറ്, എയർ അറേബ്യയുടെ രണ്ട് അന്താരാഷ്ട്ര സർവീസുകൾ തിരുവനന്തപുരത്തേക്ക് പറന്നെത്തി. എയർഇന്ത്യയുടെ നാലും സ്പൈസ് ജെറ്റിന്റെ രണ്ടും ആഭ്യന്തര സർവീസുകളും തിരുവനന്തപുരത്തെത്തി. വിവിധ ജില്ലകളിലേക്ക് വിമാനത്താവളത്തിൽ നിന്ന് കെ.എസ്.ആർ.ടി.സി സർവീസ് നടത്തി. ഹെൽപ്പ് ഡെസ്കും തുറന്നിരുന്നു. ഡൽഹിയിൽ നിന്ന് കൊച്ചി വഴി തിരുവനന്തപുരത്തേക്കുള്ള എയർഇന്ത്യ വിമാനം കൊച്ചി ഒഴിവാക്കി തിരുവനന്തപുരം- ഡൽഹി സർവീസാണ് നടത്തിയത്. വിസ്താര അടക്കമുള്ള ആഭ്യന്തര സർവീസുകൾ കൊച്ചിയിൽ നിന്നുള്ള സർവീസുകൾ റദ്ദാക്കിയിട്ടുണ്ട്.