pinarayi-vijayan
Pinarayi Vijayan

തിരുവനന്തപുരം : ദുരിതാശ്വാസ ക്യാമ്പുകളിൽ പരമാവധി സൗകര്യങ്ങൾ ഉറപ്പാക്കാൻ പ്രത്യേകം ശ്രദ്ധിക്കണമെന്ന് മുഖ്യമന്ത്രി കളക്ടർമാരോട് നിർദ്ദേശിച്ചു. ശുചീകരണം നല്ലതോതിൽ നടക്കുന്നുവെന്ന് ഉറപ്പാക്കണം. ദുരിതാശ്വാസ പ്രവർത്തനം വിലയിരുത്താൻ ജില്ലാ കളക്ടർമാരുമായി നടത്തിയ വീഡിയോ കോൺഫറൻസിംഗിലാണ് മുഖ്യമന്ത്രി നിർദ്ദേശങ്ങൾ നൽകിയത്.

ക്യാമ്പുകളിൽ ആവശ്യത്തിന് ശൗചാലയങ്ങൾ ഉറപ്പാക്കണം. മഴക്കാലമായതിനാൽ ഹാളുകളിലും മ​റ്റും കഴിയുന്നവർക്ക് പരമാവധി പുതപ്പടക്കമുള്ള സൗകര്യങ്ങൾ എത്തിക്കണം.

വെള്ളം ഇറങ്ങിത്തുടങ്ങിയതിനാൽ പ്രദേശത്തിന്റെ സാദ്ധ്യതകൾ പരിശോധിച്ച് വൃത്തിയാക്കലിന് സൗകര്യം ഒരുക്കണം. ഇക്കാര്യത്തിൽ തദ്ദേശസ്ഥാപനങ്ങൾ, സന്നദ്ധപ്രവർത്തകർ തുടങ്ങിയവരുടെ സേവനവും സഹകരണവും ഉറപ്പാക്കണം. ബ്ളീച്ചിംഗ് പൗഡർ പോലുള്ള സാധനങ്ങളെത്തിക്കണം. പഞ്ചായത്തുകളിലും വാർഡുകളിലും ചെയ്യേണ്ട കാര്യങ്ങൾ നിർദ്ദേശമായി നൽകിയിട്ടുണ്ട്.
വെള്ളം കയറിയ കടകൾ ശുചീകരിക്കാനും സഹായമെത്തിക്കണം. ഇൻഷ്വർ ചെയ്‌തിട്ടുള്ള കടക്കാർക്ക് അത് ലഭിക്കാനുള്ള വഴിയൊരുക്കണം. കിണറുകൾ ശുചീകരിക്കാനുമുള്ള ഇടപെടൽ ആദ്യഘട്ടത്തിൽ തന്നെ വേണം. ജില്ലകളിലെ പ്രശ്നങ്ങൾ അപ്പപ്പോൾ റിപ്പോർട്ട് ചെയ്യണം.

വീട് നഷ്ടമായവർക്ക് ക്യാമ്പുകൾ അവസാനിച്ചാലും താമസിക്കുന്നതിന് കൂട്ടായ താമസസ്ഥലങ്ങൾ കളക്ടർമാർ കണ്ടെത്തണം. ഇപ്പോഴേ അതിനുള്ള ശ്രമങ്ങൾ വേണം. വൈദ്യുതിബന്ധം അതിവേഗതയിൽ പുനഃസ്ഥാപിക്കണം. റോഡിന്റെ തകർച്ചയും വേഗത്തിൽ പരിഹരിക്കണം. പമ്പ് ഹൗസുകൾ തകരാറിലായ സ്ഥലങ്ങളിൽ കുടിവെള്ള വിതരണം വേഗം പുനഃസ്ഥാപിക്കാനാവണം. അതുവരെ ശുദ്ധജലമെത്തിക്കാൻ അടിയന്തര നടപടി വേണ്ടിവരും. ക്യാമ്പിൽ രജിസ്റ്റർ ചെയ്യുന്നവർ അവിടെ താമസിക്കുമെന്ന് ഉറപ്പാക്കണമെന്നും മുഖ്യമന്ത്രി നിർദ്ദേശിച്ചു.