ആറ്റിങ്ങൽ: ഐ.എസ്.ഒ ലഭിച്ച പഞ്ചായത്താണ് മുദാക്കൽ ഗ്രാമപഞ്ചായത്ത്. എന്നിട്ടും പഞ്ചായത്തിലെ കോളൂർ ഗ്രാമം വർഷങ്ങളായി അവഗണനയിലാണ്. നല്ലൊരു റോഡുപോലും ഇവിടെക്കില്ല. അത്രയും പരിതാപകരമാണ്. ഗ്രാമത്തിലെ സമഗ്രപുരോഗതിക്ക് ഉതകുന്ന ഒരു സ്റ്റേഡിയം ഇവിടെയുണ്ട്. മുദാക്കൽ ഗ്രാമപഞ്ചായത്തിലെ ആകെയുള്ള വിസ്തൃതമായ സ്റ്റേഡിയമായ കോളൂർ സ്റ്റേഡിയം. നിരവധി കായികതാരങ്ങൾക്ക് ഉതകുന്ന ഈ സ്റ്റേഡിയം ഇന്ന് സാമൂഹിക വിരുദ്ധരുടെ താവളമായി മാറിയിരിക്കുകയാണ്. സ്റ്റേഡിയത്തോട് അധികൃതർ മുഖംതിരിക്കുകയാണെന്നാണ് നാട്ടുകാരുടെ പരാതി.
മുദാക്കൽ ഗ്രാമപഞ്ചായത്തിലെ 14ാം വാർഡിലാണ് സ്റ്രേഡിയം സ്ഥിതിചെയ്യുന്നത്. നല്ലരീതിയിൽ വികസിപ്പിച്ചാൽ നിരവധി സ്കൂളുകളിൽ നിന്നുള്ള യുവകായി താരങ്ങൾക്ക് പരിശീലനം നൽകാൻ ഉതകുന്നതാണ് ഈ സ്റ്റേഡിയം. ഈ ദീർഘവീക്ഷണത്തോടെയാണ് മുൻതലമുറ സ്റ്റേഡിയത്തിനായി ഒരേക്കർ പത്ത് സെന്റ് ഭൂമി വിട്ടുനൽകിയത്. എന്നാൽ കാലാനുസൃതമായ വികസനം ലഭിക്കാതെ സ്റ്റേഡിയം ഉപയോഗശൂന്യമായി മാറുകയാണ്.
സ്റ്റേഡിയത്തിന്റെ ആവശ്യകത നിരവധി തവണ കേരളകൗമുദി അധികാരികളുടെ ശ്രദ്ധയിൽപ്പെടുത്തിയതോടെ ഏഴുവർഷം മുൻപ് കാടുകയറിയ സ്റ്റേഡിയം വൃത്തിയാക്കി. ഒപ്പം എം.പി ഫണ്ട് ഉപയോഗിച്ച് കായിക താരങ്ങൾക്ക് വിശ്രമിക്കാനുള്ള കേന്ദ്രവും നിർമ്മിച്ചുനൽകി. എന്നാൽ പിന്നീടിങ്ങോട്ട് നവീകരണങ്ങൾ ഒന്നും നടന്നിട്ടില്ല.
ചുറ്റുമതിൽ ഇല്ലാത്തതാണ് സ്റ്റേഡിയത്തിന്റെ പ്രധാന വെല്ലുവിളി. സ്റ്റേഡിയത്തിന്റെ മുക്കിലും മൂലയിലും തെരുവുനായ്ക്കൾ സ്ഥാനം പിടിച്ചിരിക്കുകയാണ്. കൂടാതെ നേരം ഇരുട്ടിയാൽ മദ്യപന്മാരും ഇവിടെ സ്ഥാനം പിടിക്കും. പിന്നീട് ഈവഴി യാത്രചെയ്യാൻ മടിക്കുകയാണ് നാട്ടുകാർ.
സ്റ്റേഡിയത്തിൽ വിശ്രമകേന്ദ്രം വന്നതോടെ സ്കൂളിൽ നിന്നും കായികതാരങ്ങൾ പരിശീലനത്തിനായി എത്തുമായിരുന്നു. എന്നാൽ ഇവിടെ വെള്ളം ഇല്ലാത്തതിനാൽ കായികതാരങ്ങൾ സമീപത്തെ വീടുകളെ സമീപിക്കാൻ തുടങ്ങി. ഇത് പരാതിക്ക് ഇടയാക്കിയതോടെ അദ്ധ്യാപകർ ഇവിടേക്ക് വരുന്നതിൽ കുട്ടികളെ വിലക്കി.
സ്റ്റേഡിയത്തിന് മുന്നിലൂടെയുള്ള റോഡ് മെറ്റൽമാത്രം ഇട്ടതാണ്. ഇപ്പോൾ മെറ്റലും ഇളകി കാൽനടപോലും ദുഃസഹമായ അവസ്ഥയിലാണ്. ഈ റോഡിലൂടെ പറണ്ടമല, പടിഞ്ഞാറേക്കോൺ വഴി ക്രൈസ്റ്റ് നഗർ സ്കൂളിന് മുന്നിലൂടെ വാളക്കാട് എളുപ്പത്തിൽ എത്താം. റോഡ് തകർന്നതോടെ ഇതുവഴിയുള്ള യാത്രയും ദുസഹമായി.