kavalappara

തിരുവനന്തപുരം: സംസ്ഥാനത്തെ 14.4 ശതമാനം സ്ഥലങ്ങൾ എപ്പോൾ വേണമെങ്കിലും ഉരുൾപൊട്ടലിനു സാദ്ധ്യതയുള്ളതെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിട്ടിയുടെ പ്രാഥമിക റിപ്പോർട്ടിൽ മുന്നറിയിപ്പ്. അത്ര തന്നെ പ്രദേശം പ്രളയസാദ്ധ്യതയുള്ളതുമാണ്. കഴിഞ്ഞ വർഷത്തെ മഹാപ്രളയത്തിനുശേഷം 1943 സ്ഥലങ്ങളിൽ നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് അതോറിട്ടിയുടെ റിപ്പോർട്ട്.

റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തയ്യാറാക്കിയ ഭൂപടങ്ങൾ വ്യക്തമാക്കുന്നത് 5607.5 ചതുരശ്ര കിലോമീറ്റർ പ്രദേശം ഉരുൾപൊട്ടലിനു സാദ്ധ്യതയുള്ളതാണെന്നാണ്. 14 ജില്ലകളിലായി ആകെ 5624.1 ച. കിമീ. പ്രദേശത്താണ് പ്രളയസാദ്ധ്യത. ഉരുൾപൊട്ടൽ സാദ്ധ്യതയുള്ള പ്രദേശങ്ങളിൽ 1848.3 ച. കിമീ. പ്രദേശവും അതിതീവ്ര അപകടസാദ്ധ്യതയുള്ളതാണ്. മിതമായ തോതിൽ അപകടസാധ്യതയുള്ളത് 3759.2 ച. കിമീ. മേഖലയിൽ. ഇതിൽ ഇടുക്കി, പാലക്കാട് ജില്ലകളിലാണ് കൂടുതൽ അപകടസാദ്ധ്യത.

നെടുമങ്ങാട് (തിരുവനന്തപുരം), മീനച്ചൽ, കാഞ്ഞിരപ്പള്ളി (കോട്ടയം), തൊടുപുഴ, ഉടുമ്പൻചോല (ഇടുക്കി), ചിറ്റൂർ, മണ്ണാർക്കാട് (പാലക്കാട്), നിലമ്പൂർ, ഏറനാട് (മലപ്പുറം), തളിപ്പറമ്പ് (കണ്ണൂർ) താലൂക്കുകളിലാണ് കൂടുതൽ അപകട സാദ്ധ്യത. ഇതിനു പുറമേ 25 താലൂക്കുകളും സാദ്ധ്യതാ പട്ടികയിലുണ്ട്. കഴിഞ്ഞ വർഷം ഉരുൾപൊട്ടലുണ്ടായ മേഖലകളിലെ മണ്ണ് പൂർണമായി ഉറയ്ക്കാത്തതിനാൽ ഇത്തവണ അപകടസാധ്യത കൂടുതലായിരുന്നു. ചെറുതും വലുതുമായ 5000 ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, കുഴലീകൃത മണ്ണൊലിപ്പ് (സോയിൽ പൈപ്പിങ്) സംഭവങ്ങൾ കഴിഞ്ഞ പ്രളയകാലത്തുണ്ടായി എന്നാണ് കണക്ക്. ഇത്തവണ രണ്ടു ദിവസത്തിനിടെ എട്ടു ജില്ലകളിലായി എൺപതോളം പ്രദേശത്ത് ഉരുൾപൊട്ടി.

പുത്തുമലയിൽ നിന്ന്

കവളപ്പാറയിലേക്ക്

വയനാട് പുത്തുമലയിൽ കഴിഞ്ഞ എട്ടിനു വൈകിട്ടാണ് ഉരുൾപൊട്ടിയത്. രണ്ടു തവണ ഉരുൾപൊട്ടലുണ്ടായി. മലപ്പുറം കവളപ്പാറയിൽ ഒരു ഗ്രാമത്തെ മൂടിക്കളഞ്ഞ ഉരുൾപൊട്ടലുണ്ടായത് അന്നുതന്നെ രാത്രിയിൽ. സംസ്ഥാന സർക്കാരിന്റെ ദുരന്ത നിവാരണ ആസൂത്രണരേഖ പ്രകാരം ഏതു നിമിഷവും ഉരുൾപൊട്ടലിനു സാദ്ധ്യതയുള്ള പ്രദേശങ്ങളിലൊന്നാണ് കവളപ്പാറ. ജിയോളജിക്കൽ സർവേ ഒഫ് ഇന്ത്യയുടെ (ജി.എസ്‌.ഐ) റിപ്പോർട്ടിൽ അപകടകരമായ ഉരുൾപൊട്ടലിന് സാദ്ധ്യതയുള്ള മേഖലകളിലൊന്ന് വയനാട്ടിലെ മേപ്പാടിയായിരുന്നു. അതിനു സമീപമാണ് പുത്തുമല.

തലസ്ഥാനത്തും

വെള്ളപ്പൊക്കസാദ്ധ്യത

കഴിഞ്ഞ പ്രളയകാലത്ത് തിരുവനന്തപുരം നഗരത്തിലെ ചില പ്രദേശങ്ങളിൽ മാത്രമാണ് വെള്ളപ്പൊക്കമുണ്ടായത്. വെള്ളക്കെട്ട് മണിക്കൂറുകൾക്കകം ഒഴിയുകയും ചെയ്തു. കൊല്ലത്തും കാസർകോടും കാര്യമായ കുഴപ്പമുണ്ടായില്ല. എന്നാൽ ദുരന്തനിവാരണ അതോറിട്ടിയുടെ റിപ്പോർട്ടനുസരിച്ച് തിരുവനന്തപുരവും കൊല്ലവും കാസർകോടും വെള്ളപ്പൊക്ക സാദ്ധ്യതാ ജില്ലകളാണ്