vigilance

ചങ്ങനാശേരി: കൃഷിഭൂമി കരഭൂമിയാക്കുന്നതിന് 25,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസിന്റെ പിടിയിലായ ചങ്ങനാശേരി കൃഷി ഓഫീസറെ ഇന്ന് വിജിലൻസ് കോടതിയിൽ ഹാജരാക്കും. കൊല്ലം ആലുംമൂട് മണ്ഡലം ജംഗ്ഷനിൽ തിരുവോണം വീട്ടിൽ വസന്തകുമാരിയെയാണ് ഇന്നലെ വൈകുന്നേരം വിജിലൻസ് ഡിവൈ.എസ്.പി എൻ.രാജന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.

കൈക്കൂലിയായി വാങ്ങിയ തുകയ്ക്ക് പുറമെ കണക്കിൽപ്പെടാത്ത 55,000 രൂപയും ഇവരിൽ നിന്ന് വിജിലൻസ് പിടിച്ചെടുത്തു. ചങ്ങനാശേരി സ്വദേശിയുടെ ഭൂമി നിലവിൽ കൃഷിഭൂമിയെന്നാണ് രേഖകളിലുള്ളത്. ഇത് കരഭൂമിയാക്കി മാറ്റി നൽകുന്നതിനാണ് കൃഷി ഓഫീസർ കൈക്കൂലി ചോദിച്ചത്.

കൃഷിവകുപ്പ് അറിയാതെ വസന്തകുമാരി ഓഫീസിൽ സ്റ്റാഫായി ഒരു സഹായിയെ നിയമിച്ചിരുന്നതായും കണ്ടെത്തിയിട്ടുണ്ട്. കൈക്കൂലി പിരിക്കാനാണ് സഹായിയെ എടുത്തിട്ടുള്ളത് ഇവർക്ക് ശമ്പളം നല്കിയിരുന്നത് കൃഷി ഓഫീസറായ വസന്തകുമാരിയായിരുന്നു. ഇവരുടെ വീട്ടിലും വിജിലൻസ് പരിശോധന നടത്തി ചില ഫയലുകൾ കണ്ടെത്തിയിട്ടുണ്ട്. ഒാഫീസിലും ഇവർ ചില ഫയലുകൾ പ്രത്യേകം സൂക്ഷിച്ചിരുന്നതും കണ്ടെത്തിയിട്ടുണ്ട്.

നഗരസഭ കൗൺസിൽ യോഗത്തിൽ സ്ഥിരമായി പങ്കെടുക്കാതിരിക്കുന്നതിനാൽ മാസങ്ങൾക്ക് മുൻപ് യോഗത്തിൽ വിളിച്ചു വരുത്തി കൃഷി ഓഫീസറോട് വിശദീകരണം തേടിയിരുന്നു. എന്നാൽ ഇവർ യോഗത്തിൽ നിന്നും ഇറങ്ങിപ്പോവുകയായിരുന്നു.

കോട്ടയം വിജിലൻസ് ഡിവൈ.എസ്.പിമാരായ എൻ.രാജൻ, മനോജ് കുമാർ, സി.ഐമാരായ വി.നിഷാദ് മോൻ, റിജോ പി ജോസഫ്, എസ്.ബിനോജ് , എസ്.ഐ മാരായ കെ.സന്തോഷ്, വിൻസന്റ് കെ.മാത്യു എന്നിവരാണ് റെയ്ഡിനെത്തിയത്. പരിശോധനയ്ക്ക് സ്റ്റേറ്റ് ടാക്‌സ് ഓഫീസർ സി. ബിജുകുമാർ, ഇക്കണോമിക്‌സ് വകുപ്പ് റിസർച്ച് ഓഫീസർ അഭിലാഷ് കെ. ദിവാകർ എന്നിവരു‌ടെ സാന്നിദ്ധ്യത്തിലായിരുന്നു അറസ്റ്റ്. പിടിച്ചെടുത്ത പണം കോളേജ് വിദ്യാർത്ഥിയായ മകന്റെ ഫീസിനായി സൂക്ഷിച്ചിരുന്നതാണെന്നാണ് വസന്തകുമാരിയുടെ മൊഴി.