നെയ്യാറ്റിൻകര: ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന കേരളകൗമുദി പൂവാർ ലേഖകൻ ഇരുമ്പിൽ സ്വദേശി വിജയദാസിനെ (50) പിറകിൽ നിന്ന് ബൈക്കിലെത്തി ഇടിച്ചിട്ട ശേഷം അക്രമി കടന്നുകളഞ്ഞു. ചൊവ്വാഴ്ച രാവിലെ എട്ടര മണിയോടെയാണ് സംഭവം. നെയ്യാറ്റിൻകര പെട്രോൾ പമ്പിന് സമീപം ദേശീയപാതയിലൂടെ ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന വിജയദാസിനെ ബൈക്കിൽ അതിവേഗതയിൽ വന്ന് ഇടിച്ചിടുകയായിരുന്നു. ഓടിക്കൂടിയ നാട്ടുകാരുടെ നിർദ്ദേശ പ്രകാരം വിജയദാസിനെ നെയ്യാറ്റിൻകര ജില്ലാ ആശുപത്രിയിൽ എത്തിച്ചു. വിജയദാസിനെ ചികിത്സിച്ച നെയ്യാറ്റിൻകര ജില്ലാ ആശുപത്രിയിലെ ഡോക്ടർ ഉടൻ തന്നെ പൊലീസിൽ വിവരം അറിയിച്ചെങ്കിലും പൊലീസ് തുടരന്വേഷണം നടത്തിയില്ല. സ്‌കാനിംഗ് നടത്തിയപ്പോൾ വിജയദാസിന്റെ നട്ടെല്ലിന് ഗുരുതരമായ പൊട്ടലുണ്ടെന്ന് കണ്ടെത്തി. കഴിഞ്ഞ ദിവസം അസുഖം മൂർച്ഛിച്ചതിനെ തുടർന്ന് ഇന്നലെ ഉച്ചയോടെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
നെയ്യാറ്റിൻകര നഗരസഭയിലെ മുൻ കൗൺസിലർ കൂടിയായിരുന്നു വിജയദാസ്. ഇടിച്ചിട്ട ആളെ കണ്ടു പിടിക്കാനായി വ്യാപാരി വ്യവസായി ഏകോപന സമിതി നെയ്യാറ്റിൻകര യൂണിറ്റ് സ്ഥാപിച്ചിട്ടുള്ള സി.സി ടിവി കാമറ പൊലീസ് പരിശോധിക്കുന്നുണ്ട്. ബൈക്കിലെത്തിയ അക്രമി മനഃപൂർവം ഇടിച്ചിട്ടതായി സംശയമുണ്ടെന്ന് ബന്ധുക്കൾ ആരോപിക്കുന്നു.