01

വർക്കല: പ്രക്ഷുബ്ധമായ കടലിനെക്കാൾ അലകളുണ്ട് തീരമേഖലയിലെ ജനങ്ങളുടെ മനസിൽ. ഭയചകിതരായ തീരവാസികൾക്ക് പ്രാർത്ഥിക്കാനാകാതെ ഒന്നിനും കഴിയുന്നില്ലായെന്നതാണ് സങ്കടകരം. വർക്കല പാപനാശം തീരം ഉൾപ്പെടുന്ന കടലോര പ്രദേശത്ത് നാളുകളായി തിരയടിയും കരയെടുക്കുന്നതുമൊക്കെ തകൃതിയായി നടക്കുകയാണ്.

ചിലക്കൂർ മുതൽ കാപ്പിൽ തീരം വരെയുള്ള തീരസംരക്ഷണത്തിനായി പാകിയ കരിങ്കൽ ഭിത്തികൾ പലതും കടലാക്രമണത്തിൽ തകർന്നു. തിരയടി ശക്തവും പ്രതിരോധം ശുഷ്കവുമാകുന്ന അവസ്ഥയാണിന്ന് സംജാതമായിരിക്കുന്നത്. ഇതുമൂലം ശക്തമായ കടലാക്രമണത്തെ പ്രതിരോധിക്കാൻ കഴിയാത്ത അവസ്ഥയിലാണ്. വർഷങ്ങൾക്ക് മുമ്പ് ഇറിഗേഷൻ വകുപ്പിന്റെ നേതൃത്വത്തിൽ പൂർത്തിയാക്കിയ കടൽഭിത്തി നിർമ്മാണത്തിന് ഈമേഖലയിൽ 55 ലക്ഷം രൂപ ചെലവായെന്നാണ് കണക്ക്. എന്നാൽ ഭീമമായ തുക ചെലവഴിച്ചിട്ടും തീരസംരക്ഷണം ലക്ഷ്യം കണ്ടില്ല. അശാസ്ത്രീയമായ കരിങ്കൽഭിത്തി നിർമ്മാണവും ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ മേൽനോട്ടക്കുറവും പദ്ധതിയിൽ പാളിച്ചകൾ ഉണ്ടാവാൻ കാരണമായി. ഇടവ -കാപ്പിൽ തീരം കഴിഞ്ഞ് കൊല്ലം ജില്ലയിലേക്കും കടൽഭിത്തി നിർമ്മാണം നടത്തിയിട്ടുണ്ട്. തീരസംരക്ഷണത്തിന്റെ ഭാഗമായി ഈമേഖലയിൽ ഹരിതതീരം പദ്ധതി പ്രകാരം ആയിരത്തിലധികം കാറ്റാടിമരങ്ങൾ നട്ട് വളർത്തിയെങ്കിലും ഇത് പലപ്പോഴും സാമൂഹ്യ വിരുദ്ധർ നശിപ്പിക്കുന്നതും പതിവാണ്. വർഷകാലത്ത് രൂക്ഷമായ കടൽക്ഷോഭം അനുഭവപ്പെടുന്ന മേഖലകളിൽ ഒന്നാണ് ഇടവ -കാപ്പിൽ തീരം. ഇതിനകം വൻ തോതിൽ കരയിടിഞ്ഞ് കടലിൽ പതിച്ചിട്ടുണ്ട്. വർഷങ്ങൾക്ക് മുമ്പ് പാകിയ കടൽ ഭിത്തികൾ പലതും കടലിൽ താഴ്ന്ന നിലയിലാണ്.

ഇടത്തട്ടിന്റെ വീതി മുൻപ്: 100 മീറ്റർ
ഇപ്പോൾ: 20 മീറ്റർ

വർക്കല തീര മേഖലയിലെ നിർണായക ഇടങ്ങൾ കേന്ദീകരിച്ച് പുലിമുട്ടുകൾ സ്ഥാപിക്കണമെന്ന ആവശ്യം ഇനിയും നടപ്പാക്കിയിട്ടില്ല. കാലാകാലങ്ങളായി ജനപ്രതിനിധികളുടെ സന്ദർശനങ്ങളും പ്രഖ്യാപനങ്ങളും മാത്രമാണ് നടക്കുന്നത്....ക്ലീറ്റസ്, പ്രദേശവാസി.

തീരമേഖലയിലെ പ്രശ്നങ്ങൾ ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. തീരത്ത് പുലിമുട്ടുകൾ സ്ഥാപിക്കുന്നതിനുള്ള നടപടികൾ ബന്ധപ്പെട്ട വകുപ്പുമായി ചർച്ച ചെയ്ത് പരിഹാരം കാണും. -അഡ്വ.വി.ജോയി, എം.എൽ.എ

പാഠം പഠിക്കാത്ത മനുഷ്യർ

ഇടവ -കാപ്പിൽ തീരത്തെ കടലിനെയും കായലിനെയും വേർതിരിക്കുന്ന ഇടത്തട്ടിലെ ഭാഗത്ത് അരകിലോമീറ്ററോളം ദൂരത്ത് പാകിയ കരിങ്കൽ ഭിത്തികൾ ശക്തമായ കടലാക്രമണത്തിൽ തകർന്ന് തുടങ്ങിയിട്ടുണ്ട്. കാലവർഷം ശക്ത മാകുന്നതോടെ ഇടത്തട്ട് പ്രദേശം മുഴുവനായും തിരകൾ കവർന്ന് എടുക്കാനാണ് സാദ്ധ്യതയെന്ന് ബന്ധപ്പെട്ടവർ വിലയിരുത്തുന്നു. കടലിന് സമാന്തരമായി ഒഴുകുന്ന ഇടവ കായലിനിടയിലുള്ള ഇടത്തട്ട് പ്രദേശത്തിന്റെ വീതി ദിനംപ്രതി കുറഞ്ഞു വരികയാണ്. ഒരുഭാഗത്ത് തിര ശക്തമായി വീശിയടിക്കുമ്പോൾ മറുഭാഗത്ത് വ്യാപകമായി കരയിടിച്ച് മണൽവാരുകയാണ്. ഇതെല്ലാം കൂടി കടൽ- കായലിനെ വേർതിരിക്കുന്ന ഇടത്തട്ടിന്റെ വീതി കുറയ്ക്കുകയാണ്.

കടലെടുത്ത സംരക്ഷണ ഭിത്തികൾ ഇവിടെ

വെട്ടൂർ അരിവാളം റാത്തിക്കൽ

ചിലക്കുർ  ആലിയിറക്കം

 പാപനാശം  തിരുവമ്പാടി

 ഓടയം വെറ്റക്കട

ഇടവ കാപ്പിൽ