ശ്രീകാര്യം: ഓട്ടിസം ബാധിച്ച ആൺ കുട്ടിയെ സ്കൂൾ അദ്ധ്യാപകൻ ലൈംഗികമായി പീഡിപ്പിച്ചതായി പരാതി. മൂന്നാം ക്ലാസിൽ പഠിക്കുന്ന കുട്ടിയെ അദ്ധ്യാപകൻ ഒന്നാം നിലയിലെ അദ്ധ്യാപകരുടെ ബാത്ത് റൂമിൽ കൊണ്ടുപോയി നിരവധി തവണ പീഡിപ്പിച്ചെന്നാണ് പരാതി. ചോക്ളേറ്റ് നൽകി മൊബൈലിൽ അശ്ലീല ചിത്രം കാണിച്ചായിരുന്നു പീഡനം. അമ്മയോട് പറഞ്ഞാൽ അമ്മയെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും പൊലീസിന് നൽകിയ മൊഴിയിൽ പറയുന്നു. ജൂലായ് 27 നാണ് പീഡനവിവരം പുറത്ത് അറിയുന്നത്. കുട്ടിയെ ചികിത്സിക്കുന്ന സ്പീച്ച് തെറാപ്പിസ്റ്റിനോടാണ് കുട്ടി വിവരം ആദ്യം പറയുന്നത്. തുടർന്ന് ശ്രീകാര്യം പൊലീസിൽ പരാതി നൽകി. പൊലീസിനെ പീഡനം നടന്ന ബാത്ത്റൂമും സ്ഥലവുമടക്കം കുട്ടി കാണിച്ച് കൊടുത്തതിനെത്തുടർന്ന് പൊലീസ് നിർദ്ദേശിച്ചതനുസരിച്ച് മജിസ്‌ട്രേറ്റിന് മുന്നിലും കുട്ടി മൊഴി നൽകി. എന്നാൽ ഇതുവരെയും പ്രതിയെ അറസ്റ്റ് ചെയ്തില്ലെന്ന പരാതിയുമായി കുട്ടിയുടെ ബന്ധുക്കൾ ഡി.ജി.പിക്ക് പരാതി നൽകി. മറ്റൊരു ജില്ലയിൽ നിന്ന് കുട്ടിയുടെ ചികിത്സയ്ക്കായി കഴിഞ്ഞ മൂന്നുവർഷമായി ഇവിടെ താമസിക്കുകയാണ് കുടുംബം.
അതിനിടെ അദ്ധ്യാപകനുമായി ബന്ധപ്പെട്ട ചിലർ കുട്ടിയുടെ വീട്ടിൽ പോയി അമ്മയെ കണ്ട് കേസ് പിൻവലിക്കാൻ സമ്മർദ്ദവും ഭീഷണിയും നടത്തിയതായും പരാതിയുണ്ട്. എന്നാൽ കോടതിക്ക് മുന്നിലും അന്വേഷണ സംഘത്തിന് മുന്നിലും കുട്ടി കൊടുത്ത മൊഴിയിൽ വൈരുദ്ധ്യമുള്ളതിനാലാണ് പ്രതിയെ അറസ്റ്റു ചെയ്യാത്തതെന്നും ചൈൽഡ് വെൽഫെയർ കമ്മിറ്റിയുടെ കീഴിൽ ഒരു വിദഗ്ദ്ധ ടീമിനെ കൊണ്ട് കുട്ടിയുടെ മൊഴി വീണ്ടും രേഖപ്പെടുത്തിയ ശേഷമേ നടപടി സ്വീകരിക്കുകയുള്ളൂവെന്നും കഴക്കൂട്ടം അസിസ്റ്റന്റ് കമ്മിഷ്ണർ അനിൽകുമാർ അറിയിച്ചു.