sunil-kumar

ചിറയിൻകീഴ്: ഇരട്ട റെയിൽവേ ട്രാക്ക് മുറിച്ചു കടക്കവെ ട്രെയിനിടിച്ച് സുഹൃത്തുക്കളായ യുവാക്കൾ മരണമടഞ്ഞു. പെരുങ്ങുഴി ചിലമ്പിൽ ചരുവിളവീട്ടിൽ ബാഹുലേയൻ (43), പെരുങ്ങുഴി ഇടഞ്ഞുംമൂല വാഴവിളവീട്ടിൽ സുനിൽകുമാർ (43) എന്നിവരാണ് മരിച്ചത്. ബാഹുലേയൻ സംഭവസ്ഥലത്തുവച്ചും സുനിൽകുമാർ ഇന്നലെ പുലർച്ചെ മെഡിക്കൽ കോളേജ് ആശുപത്രിയിലുമാണ് മരിച്ചത്.

ഞായറാഴ്ച സന്ധ്യയ്ക്ക് മുരുക്കുംപുഴ കോഴിമട ധർമശാസ്താ ക്ഷേത്രത്തിന് സമീപത്തുള്ള റെയിൽവേ ട്രാക്കിലായിരുന്നു അപകടം. ഇരുവരും ബാല്യകാല സുഹൃത്തുക്കളാണ്. മുരുക്കുംപുഴയിൽ പോയ ശേഷം റെയിൽവേ ലൈൻ വഴി വീട്ടിലേയ്ക്ക് മടങ്ങിവരുമ്പോഴാണ് അപകടം. ബാഹുലേയൻ സംഭവ സ്ഥലത്ത് തന്നെ മരണമടയുകയായിരുന്നു. സന്ധ്യയായതിനാലും അപകടം ആരും കാണാത്തതിനാലും ചോരയിൽ കുളിച്ച് സുനിൽകുമാറിന് ഏറെ സമയം കിടക്കേണ്ടി വന്നു.

സുനിൽകുമാറിന്റെ നിലവിളി കേട്ട് എത്തിയവരാണ് വിവരം പൊലീസിൽ അറിയിച്ചത്. സ്ഥലത്തെത്തിയ മംഗലപുരം പൊലീസ് ആംബുലൻസിൽ മെഡിക്കൽ കോളേജിൽ എത്തിക്കുകയായിരുന്നു. കയർ തൊഴിലാളിയായ ബാഹുലേയൻ കുടുംബവുമായി പിണക്കത്തിലാണ്. കെട്ടിട നിർമാണ തൊഴിലാളിയാണ് സുനിൽകുമാർ. സുമ ഭാര്യയും വിഷ്ണു, കാശിനാഥൻ, സുമേഷ് എന്നിവർ മക്കളുമാണ്. ഇരുവരുടെയും സംസ്കാരം വീട്ടുവളപ്പിൽ നടന്നു.

ഫോട്ടോ: സുനിൽകുമാർ

ഫോട്ടോ: ബാഹുലേയൻ