rajmohan-

ചിറ്റാരിക്കാൽ: അമ്മയെ അപമാനിച്ചുവെന്ന മകന്റെ പരാതിയിൽ രാജ്‌മോഹൻ ഉണ്ണിത്താൻ എം.പിക്കെതിരെ കേസെടുക്കുന്നതിന് ചിറ്റാരിക്കാൽ പൊലീസ് കോടതിയുടെ അനുമതി തേടി. ഹൊസ്ദുർഗ് ജുഡീഷ്യൽ ഒന്നാം ക്‌ളാസ് മജിസ്‌ട്രേറ്റ് കോടതിയിലാണ് ഇത് സംബന്ധിച്ച് അനുമതി ഹർജി നൽകിയത്. കോടതിയുടെ അനുമതി ലഭിച്ചാൽ എം.പിക്കെതിരെ കേസെടുക്കുമെന്ന് ചിറ്റാരിക്കാൽ എസ്.ഐ കെ പി വിനോദ്‌കുമാർ പറഞ്ഞു.

ഈസ്റ്റ് എളേരി മുത്താടിത്തട്ടിലെ പന്തമ്മാക്കൽ പി.എ വർഗീസാണ് രാജ്‌മോഹൻ ഉണ്ണിത്താനെതിരെ ചിറ്റാരിക്കാൽ പൊലീസിൽ പരാതി നല്‍കിയത്. ഈസ്റ്റ് എളേരി പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജയിംസ് പന്തമ്മാക്കലിന്റെ സഹോദരനാണ് പരാതിക്കാരൻ. കഴിഞ്ഞ 14 ന് വൈകിട്ട് ചിറ്റാരിക്കാലിൽ ഉണ്ണിത്താൻ നടത്തിയ പ്രസംഗത്തിൽ ഇവരുടെ അമ്മയെ അപകീർത്തിപ്പെടുത്തി സംസാരിച്ചെന്നാണ് പരാതി.

മാസങ്ങൾക്ക് മുമ്പ് ചിറ്റാരിക്കാൽ ടൗണിൽ കോൺഗ്രസ് പ്രവർത്തകർ ജയിംസ് പന്തമ്മാക്കലിനെ മർദിച്ചിരുന്നു. ഈ സംഭവത്തിൽ കോൺഗ്രസ് ഈസ്റ്റ് എളേരി മണ്ഡലം പ്രസിഡന്റ് അടക്കം നാലുപേർക്കെതിരെ ചിറ്റാരിക്കാൽ പൊലീസ് കേസെടുത്തിരുന്നു. ഇതിൽ മണ്ഡലം പ്രസിഡന്റ് മാത്യു പടിഞ്ഞറേൽ പൊലീസ് പിടിയിലായി ജാമ്യം കിട്ടിയതിനെ തുടർന്ന് ചിറ്റാരിക്കാലിൽ നല്‍കിയ സ്വീകരണയോഗത്തിലാണ് ഉണ്ണിത്താൻ പരസ്യമായി അധിക്ഷേപിച്ചതായി പരാതിയുള്ളത്. ഇത് സാമൂഹ്യമാധ്യമങ്ങൾ വഴി പ്രചരിപ്പിച്ചതായും പരാതിയിൽ പറയുന്നു. സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രസംഗം പ്രചരിപ്പിച്ചവർക്കെതിരെ നടപടിവേണമെന്നും ആവശ്യമുണ്ട്.