ആലപ്പുഴ: പറവൂറിൽ ബാറിൽ മദ്യപിച്ചുണ്ടായ തർക്കത്തെ തുടർന്ന് യുവാവിനെ നാലംഗ സംഘം തല്ലിക്കൊന്ന് കടലിൽ കെട്ടിത്താഴ്ത്തിയതായി സൂചന. രണ്ടുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. പറവൂർ രണ്ടുതൈ വെളിയിൽ മനോഹരന്റെ മകൻ മനുവാണ് (കാകൻ മനു-27) കൊല്ലപ്പെട്ടതായി സംശയിക്കുന്നത്. കഴിഞ്ഞ 19മുതൽ ഇയാളെ കാണാതായതായി പിതാവ് പരാതി നൽകിയിരുന്നു. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് സംഭവം കൊലപാതകമാണെന്ന സൂചനകൾ പുറത്തുവന്നത്. എന്നാൽ, ഇക്കാര്യം പൊലീസ് പുറത്തുവിട്ടിട്ടില്ല.
ഇക്കഴിഞ്ഞ 19ന് രാത്രി 10 ഓടെ പറവൂറിലെ ബാറിൽ മത്സ്യത്തൊഴിലാളികളായ മനുവും നിരവധി ക്രിമിനൽ കേസുകളിലുൾപ്പെട്ട നാലംഗ സംഘവും തമ്മിൽ വാക്കേറ്റമുണ്ടായി. തുടർന്ന് മനു പുറത്തിറങ്ങിയപ്പോൾ ക്രിമിനൽ സംഘം പിന്നാലെയെത്തി ഇയാളെ അടിച്ച് വീഴ്ത്തുകയായിരുന്നു. ക്രൂരമായ മർദ്ദനത്തിനൊടുവിൽ മനുവിനെ സ്കൂട്ടറിന് പിന്നിലിരുത്തി കൊണ്ടുപോയ സംഘം കടലിൽ കല്ലുകെട്ടിത്താഴ്ത്തിയെന്നാണ് പൊലീസിന് ലഭിച്ചിരിക്കുന്ന സൂചന. പുന്നപ്ര എസ്.ഐ ശിവപ്രസാദിന്റെ നേതൃത്വത്തിൽ സിസി ടിവി കാമറ പരിശോധിച്ചപ്പോഴാണ് മർദ്ദനത്തിന്റെ ചിത്രങ്ങൾ ലഭിച്ചത്.
പുന്നപ്ര പറവൂർ സ്വദേശികളായ അക്രമിസംഘത്തിലെ രണ്ടുപേരെ ഡിവൈ.എസ്.പി പി.എം.ബേബിയും സംഘവും കസ്റ്റഡിയിൽ എടുത്ത് വിശദമായി ചോദ്യം ചെയ്തുവരികയാണ്. ഇവരിലൊരാൾ കുറ്റം സമ്മതിച്ചു. എന്നാൽ, ബൈക്കിന് പിന്നിലിരുത്തികൊണ്ടുപോകും വഴി മനു വഴിയിൽ ഇറങ്ങിപോയതായാണ് രണ്ടാമന്റെ മൊഴി. ഇത് പൊലീസിനെ ആശയക്കുഴപ്പത്തിലാക്കിയിട്ടുണ്ടെങ്കിലും മർദ്ദനത്തിന്റെയും സ്കൂട്ടറിൽ കൊണ്ടുപോകുന്നതിന്റെയും ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്ന് സംഭവം കൊലപാതകമാണെന്ന് പൊലീസ് ഏറെക്കുറെ ഉറപ്പിച്ചിട്ടുണ്ട്. അക്രമിസംഘത്തിൽപ്പെട്ട ഒരാളുടെ വീടിന് സമീപം കടലിൽ താഴ്ത്തിയതായി പറയപ്പെടുന്ന സ്ഥലത്ത് പരിശോധന നടത്തി മൃതദേഹം കണ്ടെത്തിയാലേ ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിക്കാൻ കഴിയൂവെന്ന് ആലപ്പുഴ ഡിവൈ.എസ്.പി പി.എം ബേബി വെളിപ്പെടുത്തി. ഇതിനായി പറവൂരിൽ ഇന്ന് പൊലീസിന്റെ നേതൃത്വത്തിൽ കടലിൽ പരിശോധന നടക്കും. അക്രമിസംഘത്തിലുൾപ്പെട്ട ഒരാളുടെ സഹോദരനെ മനു മുമ്പ് മാരകമായി വെട്ടിപ്പരിക്കേൽപ്പിച്ചിരുന്നു. ഈ കേസിന്റെ വിചാരണ നടന്നുവരികയാണ്. ഇതിന്റെ വൈരാഗ്യമാണ് മർദ്ദനത്തിലും കൊലപാതകത്തിലും കലാശിച്ചതെന്നാണ് ലഭിച്ചിരിക്കുന്ന വിവരം.