തിരുവനന്തപുരം: പി.എസ്.സിയുടെ പൊലീസ് കോൺസ്റ്റബിൾ പരീക്ഷയിൽ ക്രമക്കേട് കാട്ടിയ കേസിലെ പ്രതികളായ ശിവരഞ്ജിത്ത്, നസീം എന്നിവരെ ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ വാങ്ങും. ഇതിനായി അന്വേഷണസംഘം കോടതിയിൽ അപേക്ഷ സമർപ്പിച്ചു. യൂണിവേഴ്സിറ്റി കോളേജിലെ കുത്തു കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ഇരുവരും പൂജപ്പുര സെൻട്രൽ ജയിലിലാണ്.
പി.എസ്.സി പരീക്ഷാ തട്ടിപ്പുമായി ബന്ധപ്പെട്ട് ഇരുവരുടെയും അറസ്റ്റ് ക്രൈംബ്രാഞ്ച് ജയിലിലെത്തി രേഖപ്പെടുത്തിയിരുന്നു. ചോദ്യം ചെയ്തപ്പോൾ ഇരുവരും കുറ്റം സമ്മതിക്കുകയും ചെയ്തു. ഇതിന് പിന്നാലെ നടന്ന അന്വേഷണത്തിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ ദിവസം അറസ്റ്റു രേഖപ്പെടുത്തുകയായിരുന്നു. കൂടുതൽ ചോദ്യം ചെയ്യലിനും തെളിവെടുപ്പിനും മറ്റുമായാണ് കസ്റ്റഡിയിൽ വാങ്ങുന്നത്. കേസിലെ നാലാം പ്രതിയായ സഫീറിന്റെ മുൻകൂർ ജാമ്യാപേക്ഷ കോടതി പരിഗണിക്കുന്നുണ്ട്. ഇതിന് ശേഷമാകും ഇരുവരെയും കസ്റ്റഡിയിൽ വാങ്ങുകയെന്നാണ് വിവരം.
പ്രതികൾക്ക് ഉത്തരങ്ങൾ ലഭ്യമാക്കിയെന്ന് കരുതുന്ന കല്ലറ സ്വദേശി സഫീർ, എസ്.എ.പിയിലെ കോൺസ്റ്റബിൾ ഗോകുൽ എന്നിവർ ഇപ്പോഴും ഒളിവിലാണ്.