-muraleedharan

പെറു: ഉഭയകക്ഷി ബന്ധങ്ങൾ കൂടുതൽ ശക്തിപ്പെടുത്താനായി കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ നടത്തുന്ന ലാറ്റിൻ അമേരിക്കൻ പര്യടനം അവസാന ഘട്ടത്തിൽ. എട്ടു ദിവസം നീളുന്ന പര്യടനത്തിൽ പെറു, ഡൊമിനിക്കൻ റിപ്പബ്ലിക് എന്നീ രാജ്യങ്ങളിലെ സന്ദർശനം പൂർത്തിയായി. ഇന്ന് അർജന്റീനയിലാണ് പര്യടനം. ഇന്ത്യയിലെയും ഡൊമിനിക്കൻ റിപ്പബ്ലിക്കിലെയും ഡിപ്ലോമാറ്റിക് / ഓദ്യോഗിക പാസ്‌പോർട്ട് ഉള്ളവർക്ക് രണ്ട് രാജ്യങ്ങളിലേക്കും പരസ്പരം വിസയില്ലാതെ യാത്രചെയ്യാനും 90 ദിവസത്തോളം ഇരു രാജ്യങ്ങളിലും തുടരാനും അനുവദിക്കുന്ന കരാറിൽ ഒപ്പുവച്ചു.


പെറുവിൽ വിദേശകാര്യമന്ത്രി നെസ്റ്റർ പോപോളിസിയോ, പാർലമെന്റ് (കോൺഗ്രസ്) ആക്ടിംഗ് പ്രസിഡന്റ് അന ചോക്ഹുവാങ്ക എന്നിവരുമായുള്ള കൂടിക്കാഴ്ചകൾ നടന്നു. ഇന്ത്യയും പെറുവും തമ്മിലുള്ള വിശാലാധിഷ്ഠിതവും വിവിധ മേഖലകൾ സ്പർശിക്കുന്നതുമായ ഉഭയകക്ഷി ബന്ധങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുന്നതിനായി ഇന്ത്യ-പെറു ജോയിന്റ് കമ്മിഷൻ സമ്മേളിക്കുന്നതിനെക്കുറിച്ച് ചർച്ചചെയ്തു. ഐക്യരാഷ്ട്രസംഘടനയിലുൾപ്പെടെയുള്ള വിവിധ വിഷയങ്ങളിൽ ഇന്ത്യയുടെ നിലപാടിന് പെറു വിദേശകാര്യ മന്ത്രി നെസ്റ്റർ പോപോളിസിയോ പിന്തുണ അറിയിച്ചു.
കരീബിയൻ രാജ്യമായ ഡൊമിനിക്കൻ റിപ്പബ്ലിക്കിൽ വിദേശകാര്യ മന്ത്രി മിഗുവൽ വർഗാസ്, ഊർജ്ജ ഖനന മന്ത്രി അന്റോണിയോ ഇസ കോണ്ടെ, സാമ്പത്തിക, ആസൂത്രണ, വികസന മന്ത്രി ജുവാൻ എ. ജിമെനെസ് ന്യൂനെസ്, വ്യവസായ മന്ത്രി നെൽസൺ ടോക്ക എന്നിവരുമായി ഫലപ്രദമായ കൂടിക്കാഴ്ചകൾ നടന്നു. വ്യാപാരം, ഊർജ്ജം, ഡിജിറ്റൽ ഇക്കോണമി, ഐ.ടി എന്നിവയുൾപ്പെടെ എല്ലാ മേഖലകളിലും ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള നടപടികൾ ചർച്ചചെയ്തു. ഐ.ടി.ഇ.സിക്കു കീഴിൽ ഡൊമിനിക്കൻ റിപ്പബ്ലിക് ഉദ്യോഗസ്ഥർക്കും ഡിപ്ലോമാറ്റുകൾക്കുമായി പ്രത്യേക പരിശീലന കോഴ്സുകൾ ആരംഭിക്കാൻ തീരുമാനിച്ചു.
കാശ്മീർ പ്രശ്നത്തിൽ യു.എൻ രക്ഷാസമിതിയിൽ ഇന്ത്യൻ നിലപാടിനു ഡൊമിനിക്കൻ റിപ്പബ്ലിക് നൽകുന്ന ശക്തമായ പിന്തുണയ്ക്ക് നന്ദി രേഖപ്പെടുത്തി. ഇന്ത്യ-ഡൊമിനിക്കൻ റിപ്പബ്ലിക് ബന്ധം കൂടുതൽ ശക്തിപ്പെടുത്തുന്നതിനായി സഹകരിച്ച് പ്രവർത്തിക്കുന്നതിലേക്കുള്ള ഒരു പുതിയ പാതയൊരുക്കുന്നതായിരുന്നു കൂടിക്കാഴ്ച. അർജന്റീനയിൽ വിവിധ തലങ്ങളിൽ സംഘടിപ്പിക്കുന്ന കൂടിക്കാഴ്ചകളുണ്ട്. നയതന്ത്ര തലത്തിലും വ്യാവസായിക വാണിജ്യമേഖലകളിലുമൊക്കെ ബന്ധപ്പെടുന്ന കൂടിക്കാഴ്ചകളോടൊപ്പം ഇന്ത്യൻ സമൂഹവുമായുള്ള കൂടിക്കാഴ്ചയും സംഘടിപ്പിച്ചിട്ടുണ്ട്.