mani-c-kappan

തിരുവനന്തപുരം: പാലായിൽ നാലാമങ്കത്തിന് കച്ചമുറുക്കുമ്പോൾ മാണി സി. കാപ്പന് ഉത്തേജനം നൽകുന്നത് പാലായുടെ മാണിക്യമായിരുന്ന കെ.എം. മാണിയെ മൂന്ന് തവണയും വിറപ്പിക്കാൻ തനിക്ക് കഴിഞ്ഞെന്ന് വിളിച്ചു പറയുന്ന വോട്ടുകണക്കുകളാണ്. 2006ൽ കെ.എം. മാണിയുടെ ഭൂരിപക്ഷം 24,000ത്തിൽ നിന്ന് 7500 ആയും 2011ൽ 5500 ആയും 2016ൽ 4703 ആയും കുറയ്‌ക്കാനായത് നേട്ടമാണെന്നാണ് മാണി സി. കാപ്പൻ പറയുന്നത്.

സ്വാതന്ത്ര്യസമര സേനാനിയും മുൻ കോൺഗ്രസ് എം.പിയും പാലാ നഗരസഭ മുൻ ചെയർമാനുമായിരുന്ന പരേതനായ ചെറിയാൻ ജെ. കാപ്പന്റെയും പരേതയായ ത്രേസ്യാമ്മയുടെയും മകനായി 1956 ലാണ് മാണി സി.കാപ്പന്റെ ജനനം. ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ്, മടപ്പള്ളി ഗവൺമെന്റ് കോളേജ് എന്നിവിടങ്ങളിൽ വിദ്യാഭ്യാസം. മുൻ ഇന്ത്യൻ ഇന്റർ നാഷണൽ വോളിബാൾ താരമായിരുന്നു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ക്യാപ്ടനുമായിരുന്നു. 1977ൽ വൈദ്യുതി ബോർഡ് താരമായിരുന്നു. 78 ൽ യു.എ.ഇയിലെ അബുദാബി സ്‌പോർസ് ക്ലബിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 82 വരെ കായിക രംഗത്ത് സജീവമായിരുന്നു.
1993ൽ മേലേപ്പറമ്പിൽ ആൺവീട് എന്ന ചിത്രം നിർമ്മിച്ച് സിനിമാരംഗത്തെത്തി. 12 ചിത്രങ്ങൾ നിർമ്മിച്ച കാപ്പൻ മലയാളം, തമിഴ്, തെലുങ്ക്, അസാമീസ് തുടങ്ങിയ ഭാഷകളിലായി 25ൽ പരം ചിത്രങ്ങളിലും സീരിയലുകളിലും അഭിനയിച്ചിട്ടുമുണ്ട്. 2000 മുതൽ 2005 വരെ പാലാ മുനിസിപ്പൽ കൗൺസിലറായിരുന്നു.
നാളികേര വികസന ബോർഡ് ദേശീയ വൈസ് ചെയർമാൻ, സെൻട്രൽ മറൈൻ ഫിഷറീസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് മാനേജിംഗ് കമ്മിറ്റിയംഗം തുടങ്ങിയ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. ദീർഘകാലം എൻ.സി.പി സംസ്ഥാന ട്രഷറർ ആയിരുന്നു. മേഘാലയയിൽ മഞ്ഞളിന്റെയും കൂവയുടെയും കൃഷിയും സംസ്‌കരണവും വിപണനവും നടത്തുകയാണ് കാപ്പൻ. ചങ്ങനാശ്ശേരി പാലത്തിങ്കൽ കുടുംബാംഗം ആലീസ് ആണ് ഭാര്യ. മകൻ ചെറിയാൻ മാണി കാപ്പൻ കാനഡയിൽ എൻജിനിയർ. ടീന, ദീപ എന്നിവരാണ് മറ്റു മക്കൾ.