കർശന പരിശോധന തുടരും
തിരുവനന്തപുരം: അനർഹമായി മുൻഗണനാ കാർഡ് കൈവശം വച്ച് റേഷൻ സാധനങ്ങൾ കൈപ്പറ്റിയവരിൽനിന്ന് ജൂലായ് 31വരെ 46.62 ലക്ഷം രൂപ ഈടാക്കിയതായി സിവിൽ സപ്ലൈസ് ഡയറക്ടർ അറിയിച്ചു. സിവിൽ സപ്ലൈസ് വകുപ്പിലെ ജീവനക്കാർ നടത്തിയ പരിശോധനയിലാണ് മുൻഗണനാ കാർഡുകൾ അനധികൃതമായി കൈവശം വച്ച കാലയളവിൽ വാങ്ങിയ സാധനങ്ങളുടെ കമ്പോളവില ഇനത്തിൽ തുക ഈടാക്കിയത്.
വിവിധ വകുപ്പുകളിൽ നിന്നു ലഭ്യമായ വിവരങ്ങൾ വച്ച് ഡാറ്റാ മാപ്പിംഗ് നടത്തി അനർഹരായ കുടുംബങ്ങളെ കണ്ടെത്തി പൊതുവിഭാഗത്തിലേക്ക് മാറ്റിവരുന്നു. ഇതുവരെ 3.70 ലക്ഷം കുടുംബങ്ങളെ ഈ രീതിയിൽ ഒഴിവാക്കി. ഇത്രയും കുടുംബങ്ങളെ മുൻഗണനാപട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട് (ഏകദേശം 15.50 ലക്ഷം അംഗങ്ങൾ).
കൂടുതൽ അനർഹരെ കണ്ടെത്തുന്നതിന് കഴിഞ്ഞ മൂന്നു മാസമായി ഫീൽഡ്തല പരിശോധന നടത്തിയത് പ്രകാരം 34,137 കുടുംബങ്ങൾ അനർഹരാണെന്ന് കണ്ടെത്തി. മേയ്, ജൂൺ, ജൂലായ് മാസങ്ങളിൽ എ.എ.വൈ/പി.എച്ച്.എച്ച് വിഭാഗങ്ങളിൽ തുടർച്ചയായി റേഷൻ വാങ്ങാത്ത 59,038 കുടുംബങ്ങൾ ഉണ്ട്. ഈ കുടുംബങ്ങളെ മുൻഗണനാ പട്ടികയിൽനിന്നു ഒഴിവാക്കി പകരം അദാലത്തുകൾ നടത്തി അർഹരായ കുടുംബങ്ങളെ ഉൾപ്പെടുത്തും. ഇങ്ങനെ ഒഴിവാക്കപ്പെടുന്ന കുടുംബങ്ങളിൽ അർഹരായവർ ഉണ്ടെങ്കിൽ ജില്ലാ സപ്ലൈ ഓഫീസർക്ക് അപേക്ഷ സമർപ്പിക്കാം. നിലവിലെ മാനദണ്ഡ പ്രകാരം അർഹതയുണ്ടെന്ന് കാണുന്നപക്ഷം, മുൻഗണനാ പട്ടികയിൽ ഉൾപ്പെടുത്തുന്നതിനു തയ്യാറാക്കിയിട്ടുള്ള സാദ്ധ്യതാ പട്ടികയിൽ അർഹമായ സ്ഥാനം നൽകി ഉൾപ്പെടുത്തും. മുൻഗണനാ പട്ടികയുടെ ശുദ്ധീകരണം സംബന്ധിച്ച് ഊർജിത നടപടികൾ സ്വീകരിക്കുന്നതിന് സർക്കാർ നിർദ്ദേശിച്ചിരുന്നു. പരിശോധനകൾ തുടരുന്നതിനും അനർഹമായി ഉൾപ്പെട്ട കാലയളവിലെ റേഷൻ വിഹിതത്തിന്റെ കമ്പോളവില തുടർന്നും ഈടാക്കുന്നതിനും ബന്ധപ്പെട്ട വകുപ്പ് അധികാരികൾക്ക് കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.