cbi

തിരുവനന്തപുരം: ജയിൽ ഡി.ജി.പി ഋഷിരാജ് സിംഗ് സി.ബി.ഐ സ്പെഷ്യൽ ഡയറക്ടറായേക്കും. സി.ബി.ഐ സ്പെഷ്യൽ ഡയറക്ടർ രാകേഷ് അസ്താന സിവിൽ ഏവിയേഷൻ സെക്യൂരിറ്റി ഡയറക്ടർ ജനറലായി നിയമിതനായതിനെ തുടർന്നുണ്ടായ ഒഴിവിലാണ് ഋഷിരാജ് സിംഗിനെ പരിഗണിക്കപ്പെടുന്നതെന്നാണ് സൂചന. അഹമ്മദബാദ് കമ്മിഷണർ എ. കെസിംഗ്, മദ്ധ്യപ്രദേശ് ക്രൈം ഡി.ജി.പി സുധീർ സക്സേന എന്നവരും സ്പെഷ്യൽ ഡയറക്ടർ തസ്തികയുടെ ചുരുക്കപ്പട്ടികയിലുണ്ട്.

മുമ്പ് സി.ബി.ഐ ജോയിന്റ് ഡയറക്ടറായി പ്രവർത്തിച്ചിട്ടുള്ളതിനാൽ ഋഷിരാജ് സിംഗിന്റെ പേരാണ് പ്രഥമപരിഗണനയിലുള്ളതെന്നാണ് വിവരം. കേരള കേഡറിൽ സംസ്ഥാന പൊലീസ് മേധാവി ലോക് നാഥ് ബെഹ്റയ്ക്കും ഡി.ജി.പി ജേക്കബ് തോമസിനും തൊട്ടുതാഴെയുള്ള ഋഷിരാജ് സിംഗിനെ ഒരുവ‌ർഷം മുമ്പ് കേന്ദ്ര ഡി.ജി.പി ഗ്രേഡിലേക്ക് എംപാനൽ ചെയ്തിരുന്നു. കേന്ദ്ര ഏജൻസികളുടെ തലപ്പത്ത് നിയമിക്കപ്പെടാനുള്ള യോഗ്യതയാണിത്. കൃത്യനിർവ്വഹണത്തിൽ വിട്ടുവീഴ്ചയില്ലാത്ത നിലപാടും ഏറ്റെടുക്കുന്ന ദൗത്യങ്ങളിലെ മികവുമാണ് ഋഷിരാജ് സിംഗിനുള്ള അനുകൂല ഘടകം. സംസ്ഥാന പൊലീസിൽ എ.എസ്.പി, എസ്.പി .ഐ.ജി, എ.ഡി.ജിപി., ഡി.ജി.പി തസ്തികകളിൽ വർഷങ്ങളായി സേവനം അനുഷ്ഠിക്കുന്ന ഇദ്ദേഹം ട്രാൻസ്പോർട്ട് കമ്മിഷണർ, എക്സൈസ് കമ്മിഷണർ പദവികൾക്കുശേഷം ഏതാനും മാസം മുമ്പാണ് ജയിൽ ഡി.ജി.പിയായി നിയമിതനായത്.