rakesh-

തിരുവനന്തപുരം: കേരള സ്‌പേസ് പാർക്കിൽ, ഏയ്റോസ്‌പേസ് -സ്‌പേസ് മേഖലകളിൽ വരാൻ പോകുന്ന സംരംഭങ്ങൾക്ക് എല്ലാവിധ പിന്തുണയും നൽകുമെന്ന് ഇന്ത്യയിലെ ആദ്യത്തെ ബഹിരാകാശ സഞ്ചാരി രാകേഷ് ശർമ്മ പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയനുമായി ക്ലിഫ് ഹൗസിൽ നടത്തിയ കൂടിക്കാഴ്ചയിലാണ് അദ്ദേഹം പിന്തുണ പ്രഖ്യാപിച്ചത്. ബഹിരാകാശ മേഖലയ്ക്ക് വലിയ സാദ്ധ്യതയുള്ളതിനാൽ ശാസ്ത്രസാങ്കേതിക പരിജ്ഞാനത്തിൽ വലിയ മനുഷ്യശക്തിയായ കേരളത്തിന് ഇത് ഉപയോഗപ്പെടുത്താനാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ബഹിരാകാശ യാത്രയ്ക്കിടെ എട്ട് ദിവസം ബഹിരാകാശത്ത് കഴിഞ്ഞതിന്റെ രസകരമായ അനുഭവങ്ങൾ മുഖ്യമന്തിയുമായി രാകേഷ് ശർമ്മ പങ്കുവച്ചു.

കൂടിക്കാഴ്ചയിൽ മുഖ്യമന്ത്രിയുടെ ശാസ്ത്രഉപദേഷ്ടാവ് എം.സി.ദത്തൻ, സെക്രട്ടറി എം.ശിവശങ്കർ, സ്‌പേസ് പാർക്ക് സ്‌പെഷ്യൽ ഓഫീസർ സന്തോഷ് കുറുപ്പ്, വി.എസ്.എസ്.സി ഡയറക്ടർ എസ്. സോമനാഥ്, വലിയമല ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് സ്‌പേസ് ടെക്‌നോളജി ഡയറക്ടർ ഡോ.വി.കെ.ദത്ത് വാൾ, ഐ.ടി മിഷൻ ഡയറക്ടർ ഡോ.എസ്.ചിത്ര, കെ.എസ്.ഐ.ടി.ഐ.എൽ എം.ഡി ജയശങ്കർ എന്നിവർ പങ്കെടുത്തു.