തിരുവനന്തപുരം: ഇക്കൊല്ലത്തെ ഓണത്തിന് 1,59,753 ആദിവാസി കുടുംബങ്ങൾക്ക് ഓണക്കിറ്റും 60 വയസ് മുതലുള്ള 61004 ആദിവാസികൾക്ക് ഓണക്കോടിയും നൽകും. ഇവയുടെ വിതരണോദ്ഘാടനം സെപ്തംബർ ഏഴിന് മന്ത്രി എ.കെ. ബാലൻ വയനാട് ജില്ലയിലെ കല്പറ്റയിൽ നിർവഹിക്കും.

ഓണക്കിറ്റും ഓണക്കോടിയും ആദിവാസി ഊരുകളിൽ നേരിട്ടെത്തിക്കും. 26451 ആദിവാസി പുരുഷന്മാർക്ക് കസവുകരയുള്ള ഡബിൾ മുണ്ടും തോർത്തും 34553 സ്ത്രീകൾക്ക് കസവു സിംഗിൾ സെറ്റ് മുണ്ടുമാണ് ഓണക്കോടിയായി നൽകുന്നത്. ഇതിന് 5,58,74,773 രൂപ ചെലവാകും. 15 കിലോ ജയ അരി, 500 ഗ്രാം ചെറുപയർ, 500 ഗ്രാം പഞ്ചസാര, 500 ഗ്രാം ശർക്കര, 200 ഗ്രാം മുളകുപൊടി, 500 മില്ലിഗ്രാം വെളിച്ചെണ്ണ, ഒരു കിലോ ഉപ്പുപൊടി, 250 ഗ്രാം തുവരപ്പരിപ്പ്, 200 ഗ്രാം തേയില എന്നിങ്ങനെ ഒമ്പത് ഇനങ്ങളുള്ളതാണ് ഓണക്കിറ്റ്. ഒരു കിറ്റിന് 768.45 രൂപയാണ് ചെലവ്. ഇതിനായി 12 .27 കോടി രൂപയാണ് വേണ്ടിവരിക. ട്രാൻസ്‌പോർട്ടേഷൻ ചാർജിനത്തിൽ 61 ലക്ഷം രൂപ ചെലവ് വരുമെന്ന് പ്രതീക്ഷിക്കുന്നു.