തിരുവനന്തപുരം: ആരോഗ്യത്തിനും പരിസ്ഥിതിക്കും ദോഷകരമായ പോളി വിനൈൽ ക്ലോറൈഡ് (പി.വി.സി) ഉപയോഗിച്ചുള്ള ഫ്ളക്സ് സംസ്ഥാനത്ത് നിരോധിച്ച് തദ്ദേശസ്വയംഭരണ വകുപ്പ് ഉത്തരവിറക്കി. സർക്കാർ- സ്വകാര്യ പരിപാടികൾ, മതപരമായ ചടങ്ങുകൾ, സിനിമ, തിരഞ്ഞെടുപ്പ് പ്രചാരണം, മറ്റു പരസ്യങ്ങൾ ഉൾപ്പെടെ യാതൊരു പ്രചാരണത്തിനും പി.വി.സി ഫള്ക്സ് അച്ചടിക്കാനോ ഉപയോഗിക്കാനോ പാടില്ല. പരിസ്ഥിതി സൗഹൃദവും പുനഃചംക്രമണം ചെയ്യാവുന്നതുമായ വസ്തുക്കൾ ഉപയോഗിച്ചുള്ള പ്രിന്റിംഗ് പ്രോത്സാഹിപ്പിക്കണമെന്നും ഉത്തരവിൽ പറയുന്നു.
തുണി, പേപ്പർ, പോളി എത്തലീൻ തുടങ്ങിയവ ഉപയോഗിച്ച് അച്ചടിക്കുന്ന ബാനറുകളോ പരസ്യബോർഡുകളോ മാത്രമേ ഇനി പ്രചാരണങ്ങൾക്ക് ഉപയോഗിക്കാവൂ. പ്ലാസ്റ്റിക് കോട്ടിംഗ് ഉള്ള തുണി ഉപയോഗിക്കാൻ പാടില്ല. ഇത്തരം വസ്തുക്കളിൽ അച്ചടിക്കുമ്പോൾ 'റീസൈക്ലബിൾ ആൻഡ് പി.വി.സി ഫ്രീ' എന്ന് രേഖപ്പെടുത്തിയിരിക്കണം. ഉപയോഗം അവസാനിക്കുന്ന തീയതി, അച്ചടിശാലയുടെ പേര്, പ്രിന്റിംഗ് നമ്പർ എന്നിവ നിർബന്ധമായും ഉൾപ്പെടുത്തണം. പ്രിന്റ് ചെയ്യുന്ന ഉപഭോക്താവിന്റെ മുഴുവൻ വിവരവും സ്ഥാപനത്തിൽ സൂക്ഷിക്കണം.
ബോർഡുകളും ബാനറുകളും ഉപയോഗം അവസാനിക്കുന്ന തീയതിക്കു ശേഷം ഏഴു ദിവസത്തിനകം നീക്കം ചെയ്യണം.
തദ്ദേശസ്ഥാപനങ്ങളുടെ അനുമതിയോടെ സ്ഥാപിച്ചിട്ടുള്ള നിലവിലുള്ള പരസ്യബോർഡുകൾക്കും ഈ വ്യവസ്ഥകൾ ബാധകമായിരിക്കുമെന്നും, നിയമം ലംഘിക്കുന്നവരിൽ നിന്ന് സ്‌ക്വയർഫീറ്റിന് 20 രൂപ നിരക്കിൽ പിഴയും, നീക്കംചെയ്യൽ ചാർജും കൺവയൻസ് ചാർജും തദ്ദേശസ്ഥാപനങ്ങൾ ഈടാക്കണമെന്നും ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്. നിയമവിരുദ്ധ പ്രവൃത്തി തുടരുന്ന പ്രിന്റിംഗ് സ്ഥാപനത്തിന്റെ ലൈസൻസ് റദ്ദാക്കും.