ramesh
RAMESH

തിരുവനന്തപുരം: മോദി സർക്കാർ പിന്തുടരുന്ന ഫാസിസവും അസഹിഷ്ണുതയും തന്നെയാണ് പിണറായി സർക്കാരും പിന്തുടരുന്നതെന്നതിന്റെ വ്യക്തമായ സൂചനയാണ് ഡി.ജി.പിയെ വിമർശിച്ചതിന് കെ.പി.സി.സി പ്രസിഡന്റിനെ പ്രോസിക്യൂട്ട് ചെയ്യാൻ നൽകിയ അനുമതിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറ‌ഞ്ഞു.
പാലാ ഉപതിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് വില കുറഞ്ഞ രാഷ്ട്രീയ വേട്ടയാടലാണ് മുഖ്യമന്ത്രി നടത്തുന്നത്. രാഷ്ട്രീയ വിമർശനം നടത്തിയതിന്റെ പേരിൽ എതിരാളികളെ പ്രോസിക്യൂട്ട് ചെയ്ത് ജയിലിലടയ്ക്കാനുള്ള ശ്രമം സ്വതന്ത്ര കേരളത്തിൽ മുമ്പൊരു ഭരണാധികാരിയും നടത്തിയിട്ടില്ല. ജനാധിപത്യത്തിലെ കറുത്ത അദ്ധ്യായമാണിത്. അഭിപ്രായസ്വാതന്ത്ര്യത്തെക്കുറിച്ചും രാഷ്ട്രീയപ്രവർത്തന സ്വാതന്ത്ര്യത്തെക്കുറിച്ചും വാതോരാതെ പ്രസംഗിക്കുന്നവരാണ് രാഷ്ട്രീയവിമർശനം നടത്തുന്നവരെ കൽതുറുങ്കിലടയ്ക്കാൻ നോക്കുന്നത്.

ഇത് കൊണ്ടൊന്നും കോൺഗ്രസിന്റെയോ യു.ഡി.എഫിന്റെയോ വായടിപ്പിക്കാമെന്ന് പിണറായി കരുതേണ്ട. കെ.പി.സി.സി പ്രസിഡന്റ് അന്ന് പറഞ്ഞതിനേക്കാൾ മോശമായ അവസ്ഥയിലാണിപ്പോൾ ഡി.ജി.പി. പിണറായി വിജയൻ എങ്ങനെയൊക്കെ അടിച്ചമർത്തിയാലും ജനവികാരം ആളിക്കത്തും. കെ.പി.സി.സി പ്രസിഡന്റിനെതിരായ നടപടി നിയമപരമായും രാഷ്ട്രീയമായും കോൺഗ്രസ് നേരിടുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.