കുട്ടനാട്: ദുരിതാശ്വാസ ക്യാമ്പിൽ നിന്ന് സാധനങ്ങൾ വാങ്ങിയശേഷം അയൽവീട്ടിലെ റേഷൻകാർഡ് തിരികെ ഏൽപ്പിച്ച് പിഞ്ചു കുഞ്ഞുമായി വീട്ടിലേക്ക് വരുന്നതിനിടെ കാൽവഴുതി തോട്ടിൽ വീണ് അമ്മ മരിച്ചു. തോട്ടിലൂടെ ഒഴുകി നീങ്ങിയ ഒന്നേമുക്കാൽ വയസുള്ള ആൺകുഞ്ഞിനെ സമീപവാസികളായ യുവാക്കൾ രക്ഷപ്പെടുത്തി. കൈനകരി ഗ്രാമപഞ്ചായത്ത് 14-ാം വാർഡ് മൂലശേരി വീട്ടിൽ ലിനോജിന്റെ ഭാര്യ നീതു ജോർജ് (26) ആണ് മരിച്ചത്. മകൻ ആൻ റോച്ചൻ ആയുസിന്റെ കരുത്തിൽ രക്ഷപ്പെടുകയായിരുന്നു.
ഇന്നലെ ഉച്ചയ്ക്ക് 12.30നായിരുന്നു ദുരന്തം. മീനപ്പള്ളി വട്ടക്കായലിന് സമീപമുള്ള പാടശേഖരത്തിന്റെ പുറംബണ്ടിലാണ് നീതുവും കുടുംബവും താമസിക്കുന്നത്. ദുരിതാശ്വാസ വിതരണ കേന്ദ്രത്തിൽ നിന്നു സാധനങ്ങൾ വാങ്ങി വീട്ടിൽ വച്ച ശേഷം അയൽ വീട്ടിലെ റേഷൻ കാർഡ് കൊടുക്കാനായി കുഞ്ഞുമായി പോയിട്ടു വരുന്നതിനിടെയാണ് നീതു തോട്ടിൽ വീണത്. കമഴ്ന്ന് കിടക്കുന്ന നിലയിൽ തോട്ടിലൂടെ കുഞ്ഞ് ഒഴുകിവരുന്നത് കണ്ട സമീപവാസികളായ ജോയർ, മാർട്ടിൻ എന്നീ യുവാക്കളാണ് ചാടിയിറിങ്ങി രക്ഷപ്പെടുത്തിയത്. തുടർന്ന് നടത്തിയ തെരച്ചിലിൽ നീതുവിനെ വെള്ളത്തിൽ അബോധാവസ്ഥയിൽ കണ്ടെടുക്കുകയായിരുന്നു. ഉടൻ തന്നെ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ച കുഞ്ഞ് അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതർ അറിയിച്ചു. ഭർത്താവായ ലിനോജ് ജെ.സി.ബി ടെക്‌നീഷ്യനാണ്. നീതു ആലപ്പുഴ പുന്നമട സ്വദേശിനിയാണ്.