tv-r

തുറവൂർ : നീണ്ട കാത്തിരിപ്പിനൊടുവിൽ മഞ്ജുഷയ്ക്ക് ഇനി കെട്ടുറപ്പുള്ള വീട്ടിൽ അന്തിയുറങ്ങാം. പൊലീസ് സേനാംഗങ്ങളുടെ സംഘടനയായ മേഴ്സി കോപ്സിന്റെ നേതൃത്വത്തിലാണ് ബിരുദ വിദ്യാർത്ഥിയായ മഞ്ജുഷയ്ക്ക് വീട് നിർമ്മിച്ചു നൽകുന്നത്. വീടിന്റെ ശിലാസ്ഥാപനം എറണാകുളം ക്രൈംബ്രാഞ്ച് എസ്.പി.വി.എം.മുഹമ്മദ് റഫീഖ് നിർവഹിച്ചു. തൃശൂർ ക്രൈംബ്രാഞ്ച് എസ്.പി.കെ. സുദർശനൻ, കുത്തിയതോട് എസ്.ഐ. എസ്.ചന്ദ്രശേഖരൻ നായർ,ചേർത്തല എൻ.എസ്.എസ്.കോളേജ് പ്രിൻസിപ്പൽ ഗോപകുമാർ, പ്രൊഫ.രമ്യകൃഷ്ണൻ, അനൂബ്, വാർഡംഗം ലത ശശിധരൻ എന്നിവർ പങ്കെടുത്തു.

ചേർത്തല എൻ.എസ്.എസ് കോളേജിൽ ബി.എസ് സി ബോട്ടണി മൂന്നാം വർഷ വിദ്യാർത്ഥിനിയാണ് കുത്തിയതോട് പഞ്ചായത്ത് 10-ാം വാർഡ് തുറവൂർ ചാലുങ്കൽതറയിൽ മഞ്ജുഷ.

നാലു സെന്റ് സ്ഥലത്ത് തേക്കാത്ത ഒരു ചെറിയ ഓടിട്ട വീട്ടിലായിരുന്നു മഞ്ജുഷയും മാതാപിതാക്കളായ രവിയും കാഞ്ചനയുമൊത്ത് താമസിച്ചിരുന്നത്. കൂലിപ്പണിക്കാരനായ രവിയുടെ ഏക വരുമാനത്തിലാണ് കുടുംബം കഴിഞ്ഞിരുന്നത്. കഴിഞ്ഞ ഒക്ടോബറിൽ ക്ഷയരോഗം ബാധിച്ച് രവി മരിച്ചതോടെ കുടുംബത്തിന് ആശ്രയമില്ലാതായി. പിന്നീട്, അമ്മ കാഞ്ചന തൊഴിലുറപ്പ് ജോലി ചെയ്ത് കിട്ടുന്ന തുച്ഛമായ തുകകൊണ്ടാണ് ദിവസങ്ങൾ തള്ളിനീക്കുന്നത്.

ഇല്ലായ്മകളുടെ നടുവിലും മഞ്ജുഷ എസ്. എസ്. എൽ.സി പരീക്ഷയിൽ ഒമ്പത് എ പ്ലസും ഒരു ബി പ്ലസും നേടി. പ്ളസ്ടുവിനും മികച്ച വിജയം നേടിയാണ് ബിരുദത്തിന് ചേർന്നത്. പ്രതികൂല സാഹചര്യങ്ങൾക്കിടയിലും മഞ്ജുഷ പഠനത്തിൽ മികവ് പുലർത്തുന്നതറിഞ്ഞാണ് വീട് നിർമ്മിച്ചു നൽകാൻ മേഴ്സി കോപ്സ് തീരുമാനിച്ചത്. മൂന്ന് മാസം കൊണ്ട് മഞ്ജുഷയുടെ വീടിന്റെ നിർമാണം പൂർത്തിയാക്കുമെന്ന് സംഘാടകർ പറഞ്ഞു.മേഴ്‌സി കോപ്‌സ് സംസ്ഥാനത്ത് 7200 അംഗങ്ങളുളള സംഘടനയാണ്. അംഗങ്ങളുടെ വരുമാനത്തിൽ നിന്നും സ്വരൂപിക്കുന്ന പണം കൊണ്ടാണ് ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തുന്നത്.