അമ്പലപ്പുഴ: ഹൃദയ ചികിത്സയിൽ പുതിയ നേട്ടവുമായി ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രി. ആലപ്പുഴ സ്വദേശിയായ 66 കാരന് ഹൃദയവാൽവ് ചുരുങ്ങലിന്
ബലൂൺ ചികിത്സയിലൂടെ ശസ്ത്രക്രിയ ഒഴിവാക്കുകയായിരുന്നു ഇവിടുത്തെ ഡോക്ടർമാർ. തുടർച്ചയായ ശ്വാസംമുട്ടലുമായി എത്തിയ രോഗി മുൻപ് വാൽവ് ചുരുങ്ങലിന് ശസ്ത്രക്രിയ നടത്തിയിട്ടുള്ളതിനാൽ വീണ്ടുമൊരു ശസ്ത്രക്രിയ അസാദ്ധ്യമായിരുന്നു.
ഈ സാഹചര്യത്തിലാണ് ശസ്ത്രക്രിയ കൂടാതെയുള്ള ബലൂൺ ചികിത്സയെപ്പറ്റി ആലോചിക്കുന്നത്. കടുത്ത ശ്വാസകോശ രോഗവും ഉണ്ടായിരുന്നതിനാൽ വീണ്ടുമൊരു ശസ്ത്രക്രിയ അതീവ അപകട സാദ്ധ്യതയുള്ളതായിരുന്നു. ബലൂൺ ചികിത്സ ആദ്യരണ്ടുതവണയും പരാജയപ്പെടുകയായിരുന്നു. മൂന്നാം തവണയാണ് വിജയം കണ്ടത്. രോഗി സുഖം പ്രാപിച്ചുവരുന്നു.
ഇത്തരത്തിൽ ഒരു ബലൂൺ ചികിത്സ അപൂർവ്വമായി മാത്രമേ നടത്തിയിട്ടുള്ളൂവെന്ന് ആശുപത്രി സൂപ്രണ്ട് ഡോ. ആർ. വി. രാംലാൽ പറഞ്ഞു.
ഹൃദ്രോഗ വിഭാഗം മേധാവി ഡോക്ടർ ശിവ പ്രസാദ്, അനസ് തീഷ്യാ വിഭാഗം പ്രൊഫ. ഡോക്ടർ ബീബി, ഹൃദയ ശസ്ത്രക്രിയ വിഭാഗം മേധാവി ഡോക്ടർ റിതേഷ്, ഹൃദ്രോഗ വിഭാഗം ഡോക്ടർമാരായ സുബൈർ, അബ്ദുൾ സലാം,ഗിരീഷ്, ആഷിഷ്, എന്നിവരാണ് നേതൃത്വം നൽകിയത്. കാത്ത് ലാബ് സീനിയർ ടെക്നീഷ്യൻ ആൽബി, സ്റ്റാഫ് നഴ്സ് രമ്യ എന്നിവരും പങ്കെടുത്തു.