കായംകുളം: കായംകുളം താലൂക്ക് ആശുപത്രിയിൽ കുട്ടികളുടെ വിഭാഗം ഒ. പി യിൽ ഇന്നലെ രാവിലെ ഡോക്ടർമാർ എത്തിയില്ല. നൂറിലേറെ കുട്ടികൾക്ക് ചികിത്സ കിട്ടാതിരുന്നതിനെത്തുടർന്ന് രക്ഷിതാക്കൾ പ്രതിഷേധിച്ചു.
ശിശു രോഗ വിഭാഗത്തിൽ രണ്ടു ഡോക്ടർമാരാണുള്ളത്. ഇവർ ഉച്ചതിരിഞ്ഞ് എത്തിയെങ്കിലും അപ്പോഴേയ്ക്കും പലരും സ്വകാര്യാശുപത്രികളിലേയ്ക്ക് പോയിരുന്നു.
രാവിലെ ഏഴ് മണിമുതൽ ഉച്ചയ്ക്ക് പന്ത്രണ്ട് വരെ ഡോക്ടർമാരെ കാത്തിരുന്നുവെങ്കിലും കൃത്യമായി കാര്യങ്ങൾ വിശദീകരിയ്ക്കാൻ പോലും ആരും ഉണ്ടായിരുന്നില്ലെന്ന് രോഗികൾ പറഞ്ഞു. അത്യാഹിത വിഭാഗത്തിൽ കുഞ്ഞുങ്ങളുമായി ചെന്നെങ്കിലും അവിടെയും ചികിത്സ ലഭിച്ചില്ല. അത്യാസന്ന നിലയിലുള്ള കുട്ടികളെ മാത്രമേ പരിശോധിക്കുവെന്നതായിരുന്നു അവരുടെ നിലപാട്.
തലേദിവസം രാത്രിവരെ ഡ്യൂട്ടി നോക്കിയതുകാരണമാണ് എത്താൻ വൈകിയത് എന്നായിരുന്നു വിശദീകരണം. എന്നാൽ പകരം സംവിധാനം ഏർപ്പെടുത്താനുള്ള നടപടികളും അധികൃതരുടെ ഭാഗത്തു നിന്നുണ്ടായില്ല.