ന്യൂഡൽഹി: ഐ.എൻ.എക്സ് മീഡിയ കേസിൽ ജുഡിഷ്യൽ കസ്റ്റഡിയിൽ തിഹാർ ജയിലിൽ കഴിയുന്ന പി.ചിദംബരം ജാമ്യത്തിനായി ഡൽഹി ഹൈക്കോടതിയെ സമീപിച്ചു. സി.ബി.ഐക്ക് നോട്ടീസ് അയച്ച ജസ്റ്റിസ് സുരേഷ് കെയ്റ്റ് ഏഴുദിവസത്തിനുള്ലിൽ തത്‌സ്ഥിതി റിപ്പോർട്ട് സമർപ്പിക്കാൻ നിർദ്ദേശിച്ചു. ഹർജി സെപ്തംബർ 23 ന് വീണ്ടും പരിഗണിക്കും. കേസ് രാഷ്ട്രീയപകപോക്കലാണെന്ന്ചിദംബരത്തിന് വേണ്ടി മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ വാദിച്ചു. 2007 - 2008 കാലത്ത് നടന്ന സംഭവങ്ങളിൽ 2017ലാണ് കേസെടുത്തത്. അറസ്റ്റ് ചെയ്യുന്നതിന് മുൻപ് ഒരു തവണ മാത്രമാണ് ചോദ്യം ചെയ്തത്. സിബൽ ചൂണ്ടിക്കാട്ടി.
സെപ്തംബർ 19 വരെ ജുഡിഷ്യൽ കസ്റ്റഡിയിൽ വിട്ട വിചാരണകോടതിയുടെ ഉത്തരവ് ചോദ്യം ചെയ്ത് ഹൈക്കോടതിയിൽ നൽകിയ ഹർജി ചിദംബരം പിൻവലിച്ചു.
ദിവസവും ചിദംബരത്തെ കാണാൻ കുടുംബത്തെ അനുവദിക്കണമെന്ന ആവശ്യം ഹൈക്കോടതി അംഗീകരിച്ചു.
എല്ലാവർക്കും ഒരേ ആഹാരം
73കാരനായ ചിദംബരത്തിന് ആരോഗ്യപ്രശ്നങ്ങളുണ്ടെന്നും വീട്ടിലുണ്ടാക്കിയ ഭക്ഷണം നൽകാൻ അനുവദിക്കണമെന്നും കപിൽ സിബൽ ആവശ്യപ്പെട്ടെങ്കിലും കോടതി അംഗീകരിച്ചില്ല. തിഹാർ സെന്‍ട്രൽ ജയിലിൽ മറ്റ് തടവുകാർക്ക് കിട്ടുന്ന ഭക്ഷണം മാത്രമേ താങ്കൾക്കും ലഭിക്കൂ എന്നായിരുന്നു കോടതിയുടെ മറുപടി. ചിദംബരത്തിന് 73 വയസുണ്ട് എന്ന് കപിൽ സിബൽ പറഞ്ഞപ്പോൾ അതിനേക്കാൾ പ്രായമുള്ള ഓംപ്രകാശ് ചൗത്താലയും ജയിലിലുണ്ട് എന്നും രാഷ്ട്രീയത്തടവുകാരനാണ് എന്നും സോളിസിറ്റർ ജനറൽ തുഷാർ മേത്ത മറുപടി നൽകി. സർക്കാരിന് ആരേയും വേറുതിരിച്ച് നിറുത്താനാവില്ല എന്നും സോളിസിറ്റർ ജനറൽ പറഞ്ഞു.
കീഴടങ്ങൽ അപേക്ഷയിൽ വിധി ഇന്ന്
ഐ.എൻ.എക്സ് മീഡിയ കേസുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെന്റ് എടുത്ത കള്ളപ്പണം വെളുപ്പിക്കൽ കേസിൽ കീഴടങ്ങാൻ ചിദംബരം നൽകിയ ഹർജിയിൽ ഇന്ന് ഉച്ചയ്ക്ക് രണ്ടിന് ഡൽഹി റോസ്അവന്യു സി.ബി.ഐ കോടതി വിധി പറയും. ഈ കേസിൽ മുൻകൂർ ജാമ്യം സെപ്തംബർ 5ന് സുപ്രീംകോടതി നിഷേധിച്ചിരുന്നു. എന്നാൽ ഇ.ഡി അറസ്റ്റ് ചെയ്യാത്തതിനാൽ ചിദംബരം കീഴടങ്ങൽ അപേക്ഷ നൽകുകയായിരുന്നു. ഈ അപേക്ഷ കോടതി അനുവദിച്ചാൽ തീഹാർ ജയിലിൽ നിന്ന് ഇ.ഡി കസ്റ്റഡിയിൽ തുഗ്ലക് റോഡ് പൊലീസ് സ്റ്റേഷനിലെ ലോക്കപ്പിലേക്ക് ചിദംബരത്തെ മാറ്റും.