gadkari

ന്യൂഡൽഹി: കനത്ത പിഴ ചുമത്തിയുള്ള പുതിയ മോട്ടോർ വാഹന നിയമ ഭേദഗതിയിൽ കേന്ദ്രഗതാഗതമന്ത്രി നിതിൻ ഗഡ്കരി ഒറ്റപ്പെടുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ആഭ്യന്തരമന്ത്രി അമിത് ഷായുടെയും സംസ്ഥാനമായ ഗുജറാത്തിന് പിന്നാലെ ബി.ജെ.പി ഭരിക്കുന്ന ഉത്തരാഖണ്ഡ് പിഴ 50 ശതമാനം കുറയ്ക്കാൻ തീരുമാനിച്ചു. അമിത വേഗത, മൊബൈലിൽ സംസാരിച്ച് വാഹനമോടിക്കൽ, ലൈസൻസില്ലാത്ത ഡ്രൈവിംഗ് എന്നിവയുടെ പിഴയാണ് കുറയ്ക്കുക.

പിഴ കുറയ്ക്കാൻ കർണാടകയും എൻ.ഡി.എ ഭരിക്കുന്ന ബീഹാറും തീരുമാനിച്ചിട്ടുണ്ട്. നിയമസഭാ തിരഞ്ഞെടുപ്പിനൊരുങ്ങുന്ന ബി.ജെ.പി സംസ്ഥാനങ്ങളായ മഹാരാഷ്ട്രയും ജാർഖണ്ഡും നിയമം നടപ്പാക്കിയിട്ടില്ല. മറ്റു ബി.ജെ.പി സംസ്ഥാനങ്ങളായ ഉത്തർപ്രദേശ്, അസാം, ത്രിപുര, ഗോവ എന്നിവരും മുഖംതിരിച്ചിരിക്കുകയാണ്. കനത്ത പിഴയെ നിതിൻ ഗഡ്കരി മാത്രമാണ് ഇപ്പോഴും ന്യായീകരിക്കുന്നത്. നിയമത്തെ അനുകൂലിച്ച് നിരവധി ദേശീയ മാദ്ധ്യമങ്ങൾക്ക് അഭിമുഖങ്ങളും ഗഡ്കരി നൽകി. അതേസമയം പ്രധാനമന്ത്രിയടക്കമുള്ള പ്രധാന നേതാക്കളൊന്നും പുതിയ നിയമത്തെ ന്യായീകരിച്ച് രംഗത്തുവന്നിട്ടില്ല.

ബി.ജെ.പി മുഖ്യമന്ത്രിമാരും മന്ത്രിമാരും നിയമത്തെ വിമർശിക്കുകയാണ്. കനത്ത പിഴയിലൂടെ ജനങ്ങളെ ദ്രോഹിക്കാൻ ഉദ്ദേശ്യമില്ലെന്നാണ് ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാനി പറഞ്ഞത്.

ബി.ജെ.ഡി ഭരിക്കുന്ന ഒഡിഷ പിഴ കുറയ്ക്കാൻ തീരുമാനിച്ചപ്പോൾ നിയമം നടപ്പാക്കില്ലെന്ന് ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി പറഞ്ഞു. കോൺഗ്രസ് സംസ്ഥാനങ്ങളായ മദ്ധ്യപ്രദേശ്, ചത്തീസ്ഗഡ്, പഞ്ചാബ് എന്നിവ നടപ്പാക്കിയില്ല. രാജസ്ഥാൻ ഭാഗികമായാണ് നടപ്പാക്കിയത്.

സർക്കാരിന് വരുമാനമുണ്ടാക്കാനുള്ള പദ്ധതിയല്ലിത്. റോഡ് അപകടങ്ങളിൽ വർഷം തോറും മരിക്കുന്ന 1.5 ലക്ഷം ആളുകളെക്കുറിച്ച് നിങ്ങൾക്ക് ആകുലതയില്ലേ? ഇതിൽ കൂടുതലും 18നും 35നുമിടയിൽ പ്രായമുള്ളവരാണ്.

നിതിൻ ഗഡ്കരി

കേന്ദ്രഗതാഗതമന്ത്രി