vehicle-registration

ന്യൂഡൽഹി :പഴയ വാഹനങ്ങളുടെ ഉപയോഗം പരമാവധി കുറച്ച് പരിസ്ഥിതി സംരക്ഷണം ഉറപ്പാക്കാനായി വാഹനങ്ങളുടെ പുനർ രജിസ്ട്രേഷനുള്ള ഫീസ് പത്തിരട്ടി മുതൽ 40 ഇരട്ടി വരെ ഉയർത്തുന്ന പുതിയ കേന്ദ്ര സ‌ർക്കാർ നയം അടുത്ത ജൂലായിൽ പ്രാബല്യത്തിൽ വരും. 15 വർഷത്തിലധികം പഴക്കമുള്ള വാഹനങ്ങൾക്കാകും ഇത് ബാധകമാവുക.

പഴയ വാഹനങ്ങളുടെ റോഡ് നികുതിയിലും മാറ്റം വന്നേക്കും. ഉരുക്ക് വ്യവസായത്തിന് കൂടുതൽ ആക്രി സാധനങ്ങൾ കിട്ടാനുതകുന്ന ‘സ്ക്രാപ് നയം’ അടുത്തമാസം നടപ്പാക്കുന്നുണ്ട്. ഇതിന് അനുബന്ധമായാണ് പഴയ വാഹനങ്ങൾ പൊളിച്ചു വിൽക്കുന്നത് പ്രോത്സാഹിപ്പിക്കുന്ന നയവും കൊണ്ടുവരുന്നത്. ഇതിന്റെ കരട് എല്ലാ വകുപ്പുകൾക്കും കൈമാറി. കാബിനറ്റ് നോട്ട് തയ്യാറായി. വൈകാതെ മന്ത്രിസഭയുടെ അംഗീകാരത്തിന് വയ്ക്കും.

കാറുകളും മറ്റ് നോൺ ട്രാൻസ്പോർട്ട് വാഹനങ്ങളും 5 വർഷത്തേക്ക് പുതുക്കി രജിസ്റ്റർ ചെയ്യാൻ 15,000 രൂപ അടയ്ക്കണം. വാഹനവില്പനയിലെ ഭീമമായ കുറവിന് പുതിയ നയം പരിഹാരമാകുമെന്ന് കേന്ദ്രം പ്രതീക്ഷിക്കുന്നു. പൊളിക്കൽ കേന്ദ്രങ്ങൾക്ക് ആനുകൂല്യം നൽകും. വാഹനഭാഗങ്ങൾ പുനരുപയോഗിക്കാവുന്ന തരത്തിൽ വിവിധ വാഹന നിർമാതാക്കൾ സംയുക്ത സ്ഥാപനങ്ങളും തുടങ്ങുന്നുണ്ട്. മഹീന്ദ്ര ആക്സെലോ എന്ന പേരിൽ ഇത്തരമൊരു കേന്ദ്രം ആരംഭിച്ചു. പഴയ വാഹനം പൊളിച്ചു വിറ്റ രേഖ ഹാജരാക്കുന്നവർക്ക് പുതിയ വാഹന രജിസ്ട്രേഷൻ സൗജന്യമാക്കുമെന്ന് മോട്ടോർ വാഹന നയത്തിൽ സർക്കാർ വ്യക്തമാക്കിയിരുന്നു.

വണ്ടി ഓടിക്കാൻ വിദ്യാഭ്യാസം വേണ്ട

വിദ്യാഭ്യാസ യോഗ്യത ഒഴിവാക്കി ട്രാൻസ്പോർട്ട് വാഹന ലൈസൻസിന് എട്ടാം ക്ലാസ് പാസാകണമെന്ന നിബന്ധന ഒഴിവാക്കി കേന്ദ്രം വിജ്ഞാപനം പുറപ്പെടുവിച്ചു. വിദ്യാഭ്യാസ യോഗ്യത എടുത്തു കളഞ്ഞെങ്കിലും കടുത്ത വൈദഗ്ദ്ധ്യ പരിശോധന ഉറപ്പാക്കണമെന്ന് നിർദ്ദേശിച്ചിട്ടുണ്ട്. ടെസ്റ്റും ലൈസൻസ് നൽകലും കർക്കശമാക്കും.

രജിസ്ട്രേഷൻ ഫീസ്: നിലവിൽ, പുതിയത്

ഇരുചക്രവാഹനം -200 രൂപ, 2000 രൂപ

മുച്ചക്ര വാഹനം -300 രൂപ, 10,000 രൂപ

കാർ/എൽ.എം.വി. 600 രൂപ, 15,000 രൂപ

നാലുചക്ര ട്രാൻസ്പോർട്ട് വാഹനങ്ങൾ - 1000 രൂപ, 20,000 രൂപ

മീഡിയം ചരക്ക്, യാത്രാ വാഹനങ്ങൾ - 1000രൂപ, 40,000 രൂപ

ഹെവി വാഹനങ്ങൾ - 1500 രൂപ, 40,000 രൂപ