കൊച്ചി: എറണാകുളം നോർത്ത് എസ്.ആർ.എം റോഡിലെ വനിതകൾ നടത്തുന്ന കൊതിയൻസ് ഹോട്ടലിൽ കയറി പാത്രങ്ങൾ ഉൾപ്പെടെ അടിച്ചു തകർക്കുകയും പണം അപഹരിക്കുകയും ചെയ്ത സംഭവത്തിൽ മഹാരാജാസ് കോളജ് വിദ്യാർത്ഥികൾ പിടിയിലായി. കൊല്ലം ആയൂർ ശ്രീനിലയം വീട്ടിൽ നിഖിൽ (21), എഴുപുന്ന പുത്തൻ തറ വീട്ടിൽ നന്ദു (19), ഞാറക്കൽ തുമ്പപറമ്പിൽ വീട്ടിൽ അർജുൻ (25), ചേർത്തല കേശവ നിവാസിൽ ശ്രീകേഷ് (20), അർത്തുങ്കൽ ആര്യശേരി വീട്ടിൽ ജെൻസൺ (18), മുടിക്കൽ കുന്നത്ത് വീട്ടിൽ മനു (19), ഇടപ്പള്ളി കിഴവന പറമ്പിൽ വീട്ടിൽ നിതിൻ ദാസ് (20) എന്നിവരെയാണ് എറണാകുളം നോർത്ത് പൊലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ വെള്ളിയാഴ്ച മഹാരാജാസ് ഹോസ്റ്റലിൽ നടന്ന ഓണാഘോഷ പരിപാടിയിലേക്ക് വിദ്യാർത്ഥികൾ 455 പേർക്ക് ഭക്ഷണം ഓർഡർ ചെയ്തിരുന്നു. ജെൻസൺ ആണ് ആദ്യം ഹോട്ടലിൽ എത്തിയത്. 90 രൂപയ്ക്കു ഭക്ഷണം നൽകാൻ തീരുമാനിക്കുകയും 28000 രൂപ അഡ്വാൻസ് ആയി നൽകുകയും ചെയ്തു. പരിപാടിയുടെ അന്ന് രാവിലെ ജെൻസന്റെ നേതൃത്വത്തിലുള്ള സംഘം ഹോട്ടലിൽ നിന്നും 68 പാത്രങ്ങളിലായി ഭക്ഷണം പാക്ക് ചെയ്ത് ഓട്ടോയിൽ കൊണ്ടു പോയി. തുടർന്ന് 2.30 ഓടെ ഹോട്ടലിൽ തിരിച്ചെത്തിയ പ്രതികൾ ഭക്ഷണം 150 പേർക്ക് പോലും തികഞ്ഞില്ലെന്ന് പറഞ്ഞു ഹോട്ടലിൽ കയറി ഉടമ ശ്രീകലയെയും മറ്റു വനിതാ ജീവനക്കാരെയും ഭീഷണി പെടുത്തുകയും പാത്രങ്ങൾ അടിച്ചു തകർക്കുകയും ചെയ്തു. അഡ്വാൻസ് തിരിച്ചു നൽകാൻ വിസമ്മതിച്ച ഹോട്ടലുടമയെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. പിന്നീട് 20000 രൂപയും കൈക്കലാക്കി സംഘം അവിടെ നിന്നും കടന്നു കളഞ്ഞു. രാത്രി ഇവരുടെ ഹോസ്റ്റലിൽ പാത്രങ്ങൾ എടുക്കാൻ ചെന്നപ്പോഴാണ് കൊണ്ടുപോയ പാത്രങ്ങളിൽ പകുതിയും തുറന്നിട്ടില്ലെന്ന കാര്യം മനസ്സിലായത്. തുടർന്ന് ഹോട്ടലുടമ സ്റ്റേഷനിൽ എത്തി പരാതി നൽകുകയായിരുന്നു.എറണാകുളം അസിസ്റ്റന്റ് കമ്മീഷണർ ലാൽജിയുടെ നിർദ്ദേശ പ്രകാരം നോർത്ത് എസ്.എച്ച്.ഒ സിബി ടോം, എസ്.ഐമാരായ അനസ്, ജബ്ബാർ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.