കോലഞ്ചേരി: പച്ച മീനിൽ വിഷാംശം കണ്ടെത്താനുള്ള പരിശോധന കിറ്റിന് വേണ്ടി കാത്തിരിപ്പ് തുടങ്ങിയിട്ട് നാളേറെയായി. തുച്ഛമായ വിലയിൽ ഭക്ഷ്യ സുരക്ഷ വിഭാഗം വഴി ലഭ്യമാക്കുമെന്നായിരുന്നു പ്രഖ്യാപനം.
അമോണിയ, ഫോർമാലിൻ എന്നീ വിഷ രാസവസ്തുക്കളാണ് മീൻ കേടാകാതിരിക്കാൻ ചേർക്കുന്നത്. കാഴ്ചയിൽ തിരിച്ചറിയാനാകില്ല.
ഭക്ഷ്യസുരക്ഷാ വിഭാഗക്കാർക്ക് പോലും പരിശോധന സ്ട്രിപ്പ് ലഭ്യമാക്കിയിട്ടില്ല. നിയമപരിരക്ഷ കിട്ടണമെങ്കിൽ മീനിന്റെ സാമ്പിൾ സർക്കാർ ലാബുകളിലെ റിപ്പോർട്ട് വേണം. അതു കൊണ്ടു തന്നെ ഭക്ഷ്യ വകുപ്പിന് കിറ്റില്ലെങ്കിലും പരിശോധന നടത്താം.
24 സ്ട്രിപ്പടങ്ങുന്ന കിറ്റ് വിപണിയിൽ 240 രൂപയ്ക്ക് ലഭ്യമാണ് . പത്ത് രൂപ മുടക്കി മീൻ പരിശോധിച്ച് വാങ്ങാൻ ആരും തന്നെ മെനക്കെടാറില്ല. നേരിട്ട് മത്സ്യത്തിൽ ചേർക്കാതെ ഐസിൽ സൂക്ഷിച്ചാൽ രാസ സാന്നിദ്ധ്യം കണ്ടെത്താനും പ്രയാസമാണ്. മീനിന്റെ ചെകിളയുടെ നിറ മാറ്റം നോക്കി പഴക്കം കണ്ടെത്തുന്നതായിരുന്നു പഴയ കാല രീതി. അറവ്ശാലകളിൽ നിന്നുള്ള രക്തം ചെകിളയിൽ തേച്ചു പിടിപ്പിച്ച് നിറംമാറ്റമുണ്ടാകാതെ വില്പനക്കെത്തിക്കുന്ന പതിവുമുണ്ട്. സ്പർശനത്തിലൂടെ പഴക്കം കണ്ടെത്തുന്നതാണ് നാട്ടു നടപ്പ്. മീനിൽ ബലമായി സ്പർശിച്ച ശേഷം കൈ എടുക്കുമ്പോൾ പെട്ടെന്ന് പഴയ രൂപത്തിലായാൽ അധികം പഴക്കമില്ലെന്ന് കണ്ടെത്താം. പഴകിയ മീനുകളുടെ ദുർഗന്ധം അറിയാതിരിക്കാനും മീനിന്റെ തിളക്കം കൂട്ടാനും പാറ്റയെ തുരത്തുന്ന ഹിറ്റ് പ്രയോഗവും ചില വില്പനക്കാർ നടത്തുന്നുണ്ട്.