പെരുമ്പാവൂർ: കീഴില്ലത്ത് ഉദ്ഘാടനംകഴിഞ്ഞ് മൂന്ന് മാസംതികയും മുമ്പ് റോഡ് തകർന്ന് തരിപ്പണമായി. വെള്ളത്തിലായത് ലക്ഷങ്ങൾ. കീഴില്ലം ത്രിവേണി സംഗമം - കല്ലിടുമ്പിൽ റോഡിനാണ് ഈ ദുർഗതി. രായമംഗലം പഞ്ചായത്ത് എട്ടാം വാർഡിൽ പഞ്ചായത്ത് ഫണ്ട് വിനിയോഗിച്ചു നിർമിച്ച റോഡാണ്തകർന്നത് .17.37ലക്ഷം രൂപ മുടക്കി നിർമ്മിച്ചറോഡാണിത്. റോഡ് നിർമ്മാണവുമായി ബന്ധപ്പെട്ട് വൻക്രമക്കേടുകളാണ് നടന്നതെന്ന് കോൺഗ്രസ് നേതൃത്വം ആരോപിക്കുന്നു. റോഡ് നിർമ്മിച്ച് ഒരു മാസം തികയുമ്പോഴേക്കും തകർന്നു തുടങ്ങിയിരുന്നു.പരാതി നൽകിയെങ്കിലും ഫലമുണ്ടായില്ല.ഉദ്ഘാടനത്തോടനുബന്ധിച്ച് തയ്യാറാക്കിയ ഫ്ളക്സുകൾ ഇപ്പോഴും വഴിയരികിലുണ്ട്. ഏകദേശം 1200മീറ്റർ നീളമുള്ള റോഡിൽ കോൺക്രീറ്റ് ചെയ്ത ഭാഗമുൾപ്പെടെ തകർന്നു. റോഡ് നിർമിച്ച കരാറുകാരനെ കരിമ്പട്ടികയിൽ പെടുത്തണമെന്നാവശ്യപ്പെട്ട് വിജിലൻസിനും, പൊതുമരാമത്തു വകുപ്പ് മന്ത്രി,പഞ്ചായത്ത് സെക്രട്ടറി എന്നിവർക്കും പരാതി നൽകുമെന്നും കോൺഗ്രസ് മണ്ഡലം സെക്രട്ടറി ജോയ് പതിക്കൽ , മിൽമ സഹകരണ സംഘം പ്രസിഡന്റ് സജി തണ്ടത് എന്നിവർ അറിയിച്ചു .