adv-manu-roy

കൊച്ചി: എറണാകുളം ഉപതിരഞ്ഞെടുപ്പിൽ ഇടതു സ്വതന്ത്രനായി പ്രമുഖ പത്രപ്രവർത്തകൻ കെ.എം. റോയിയുടെ മകൻ അഡ്വ. മനു റോയ് മത്സരിക്കും. ഇന്നലെ ചേർന്ന ജില്ലാ സെക്രട്ടേറിയറ്റും മണ്ഡലം കമ്മിറ്റിയും അംഗീകാരം നൽകിയതോടെ നാളെ ചേരുന്ന സംസ്ഥാന സെക്രട്ടേറിയറ്റിന് ശേഷം ഔദ്യോഗിക പ്രഖ്യാപനമുണ്ടാകും.
മണ്ഡലത്തിൽ ഭൂരിപക്ഷമുള്ള ലത്തീൻ സമുദായാംഗത്തെ കളത്തിലിറക്കിയതോടെ ഇടതുമുന്നണിയുടെ മനസിൽ അട്ടിമറി മോഹമാണ്. ഇതുപോലൊരു ഉപതിരഞ്ഞെടുപ്പിലാണ് യു.ഡി.എഫ് കോട്ട സെബാസ്‌റ്റ്യൻ പോൾ ചുവപ്പിച്ചത്. ഡി.സി.സി പ്രസിഡന്റ് ടി.ജെ. വിനോദ് യു.ഡി.എഫ് സ്ഥാനാർത്ഥിയാകുമെന്നും ഉറപ്പായി. ഹൈക്കമാൻഡിന്റെ പ്രഖ്യാപനത്തിനായി മാത്രമാണ് കാത്തിരിപ്പ്. ഇതോടെ ഇരുമുന്നണികളും ലത്തീൻ സമുദായാംഗങ്ങളെ ഇറക്കിയുള്ള പോർവിളിക്കാണ് കളമൊരുക്കിയത്. ബി.ജെ.പി സ്ഥാനാർത്ഥിയായി ജില്ലാ ജനറൽസെക്രട്ടറി കെ.എസ്. ഷൈജു, മണ്ഡലം പ്രസിഡന്റ് സി.ജി. രാജഗോപാൽ, ശിവശങ്കരൻ എന്നിവരെയാണ് പരിഗണിക്കുന്നത്.


അഡ്വ. മനു റോയ്
പ്രമുഖ പത്രപ്രവർത്തകൻ കെ.എം. റോയിയുടെയും എലിസബത്തിന്റെയും മകനാണ് അഡ്വ. മനു റോയ് (43). ബി.എ, എൽഎൽ.ബി ബിരുദധാരി. 20 വർഷമായി അഭിഭാഷകൻ. കളമശേരി സെന്റ് പോൾസ് കോളേജിൽ എസ്.എഫ്.ഐ പ്രവർത്തകനായിരുന്ന 1994 - 97 കാലഘട്ടത്തിൽ മാഗസിൻ എഡിറ്ററും യൂണിയൻ സെക്രട്ടറിയുമായിരുന്നു. ഭാര്യ: ദീപ (പള്ളുരുത്തി എസ്.ഡി.പി.വൈ ഹയർസെക്കൻഡറി സ്‌കൂൾ അദ്ധ്യാപിക), മക്കൾ: യോഹാൻ, ലേ, ഇസഹാക്.