കൊച്ചി : പിറവം സെന്റ് മേരീസ് വലിയ പള്ളിയുടെ നിയന്ത്രണം എറണാകുളം ജില്ലാ കളക്ടർ ഏറ്റെടുത്ത് ഇന്ന് (വെള്ളി ) ഉച്ചയ്‌ക്ക് 1.45 ന് റിപ്പോർട്ട് നൽകാൻ ഹൈക്കോടതി അന്ത്യശാസനം നൽകി.

പള്ളിയിൽ ആരാധന നടത്താൻ സുപ്രീംകോടതി തങ്ങളെ അനുവദിച്ചിട്ടും യാക്കോബായ വിഭാഗം തടയുന്നെന്ന് ആരോപിച്ച് ഓർത്തഡോക്‌സ് വിഭാഗം നൽകിയ ഹർജിയിലാണ് ഡിവിഷൻ ബെഞ്ചിന്റെ ഇടക്കാല ഉത്തരവ്.

പള്ളിയിൽ ഓർത്തഡോക്‌സ് പുരോഹിതർക്ക് ആരാധന നടത്താനും വിശ്വാസികൾക്ക് ചടങ്ങിൽ പങ്കെടുക്കാനും പൊലീസ് സംരക്ഷണം നൽകണമെന്ന് സെപ്തംബർ 20ന് ഹൈക്കോടതി നിർദ്ദേശിച്ചിരുന്നു. ഇതു നടപ്പാക്കിയില്ലെന്നും ആരാധന അനുവദിക്കണമെന്നും ഇന്നലെ രാവിലെ ഹർജി പരിഗണിച്ചപ്പോൾ ഓർത്തഡോക്സ് വിഭാഗം ആവശ്യപ്പെട്ടു. തുടർന്ന് പള്ളിയിലും സമീപത്തും പ്രതിഷേധവുമായി രംഗത്തുള്ള യാക്കോബായ വിഭാഗക്കാരെ അറസ്റ്റ് ചെയ്ത് ഒഴിപ്പിച്ച് ഉച്ചയ്‌ക്ക് 1.45 ന് വിവരം അറിയിക്കാൻ ഡിവിഷൻ ബെഞ്ച് സർക്കാരിന് കർശന നിർദ്ദേശം നൽകുകയായിരുന്നു. പള്ളിയിൽ പ്രവേശിക്കുന്നതിൽ നിന്ന് ഓർത്തഡോക്സ് വിഭാഗത്തെ തടയാനാവില്ലെന്നും ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി.

ഉച്ചയ്‌ക്ക് ഹർജി വീണ്ടും പരിഗണിച്ചപ്പോൾ പ്രതിഷേധക്കാരെ ഒഴിപ്പിക്കാൻ നടപടി തുടങ്ങിയെന്നും രണ്ടോ മൂന്നോ ദിവസത്തിനകം നടപടി പൂർത്തിയാക്കാമെന്നും സ്റ്റേറ്റ് അറ്റോർണി വ്യക്തമാക്കി. അത് അനുവദിക്കാനാവില്ലെന്നും സുപ്രീം കോടതി വ്യക്തമായ നിർദ്ദേശം നൽകിയിട്ടുണ്ടെന്നും ഡിവിഷൻ ബെഞ്ച് നിലപാടെടുത്തു. തങ്ങൾക്ക് സംരക്ഷണം വേണമെന്ന് യാക്കോബായ വിഭാഗം ആവശ്യപ്പെട്ടെങ്കിലും നിയമലംഘകരെ സംരക്ഷിക്കാനാവില്ലെന്ന് ഡിവിഷൻ ബെഞ്ച് വാക്കാൽ പറഞ്ഞു. ഹർജി ഇന്ന് വീണ്ടും പരിഗണിക്കും.