കിഴക്കമ്പലം: കുന്നത്തുനാട് പൊലീസ് ഭീതിയുടെ മുൾമുനയിലാണ് . കാലപ്പഴക്കം കൊണ്ട് ഉപയോഗ ശൂന്യമായി , കോൺക്രീറ്റുകൾ അടർന്ന്, കമ്പികൾ തുരുമ്പിച്ച് ഏതു നിമിഷവും നിലം പൊത്താറായ വാട്ടർ ടാങ്കാണ് പൊലീസുകാരെ പേടിപ്പെടുത്തുന്നത്. . സ്റ്റേഷൻ വളപ്പിൽ പ്രധാന ഓഫീസുകളോട് ചേർന്നാണ് ടാങ്കിന്റെ നില്പ്. 1982 ൽ പൊലീസ് സ്റ്റേഷൻ നിർമ്മിച്ച കാലത്തുണ്ടാക്കിയതാണ് വാട്ടർ ടാങ്ക് ജീവനു ഭീഷണിയാണെന്ന് ഉയർന്ന ഉദ്യോഗസ്ഥരെ നിരവധി തവണ അറിയിച്ചെങ്കിലും പൊളിച്ചു മാറ്റുന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല. സ്റ്റേഷൻ നിർമ്മിച്ച കാലത്ത് പൊലീസ് സ്റ്റേഷൻ വളപ്പിൽ പൊലീസ് ക്വാർട്ടേഴ്സുമുണ്ടായിരുന്നു. 12 വർഷം മുമ്പ് കാലപ്പഴക്കം കൊണ്ട് കോൺക്രീറ്റുകൾ അടർന്ന്ചോർച്ചയുമായതോടെ ക്വാർട്ടേഴ്സുകൾ പൊളിഞ്ഞു വീഴു മെന്നായപ്പോൾ പൊതു മരാമത്ത് വകുപ്പ് പൊളിച്ചു മാറ്റി. അന്ന് ടാങ്കിന്റെ ശോചനീയാവസ്ഥ ശ്രദ്ധയിൽ പെടുത്തിയെങ്കിലും പൊളിക്കാൻ നടപടിയുണ്ടായില്ല. അതിനു ശേഷം ഒരു പതിറ്റാണ്ട് കൂടി ഉപയോഗശൂന്യമായി ടാങ്കിന്റെ നില്പ് തുടർന്നു. പ്ളാസ്റ്റിക് ടാങ്ക് വാങ്ങി വെച്ചതിനാൽ സ്റ്റേഷനിൽ കുടിവെള്ളം മുടങ്ങുന്നില്ല. ഇപ്പോൾ ഓരോ ദിവസവും ടാങ്കിന്റെ അടിഭാഗത്തു നിന്നും കോൺക്രീറ്റ് പാളികൾ അടർന്നു വീഴുകയാണ് , സ്റ്റേഷനു സമീപം മൾട്ടിപ്ളെകസ് തീയറ്റർ പണി പൂർത്തിയായി വരികയാണ് തീയറ്ററിലേയ്ക്കെത്തുന്ന വഴിയുടെ സമീപമാണ് ടാങ്ക് . ഇതും പൊലീസുകാരെ ഭയപ്പെടുത്തുന്നുണ്ട്.ദുരന്തത്തിനു വഴി വയ്ക്കാതെ വാട്ടർ ടാങ്ക് പൊളിച്ചു മാറ്റണമെന്നാണ് ആവശ്യം.
ഇപ്പോൾ ഓരോ ദിവസവും ടാങ്കിന്റെ അടിഭാഗത്തു നിന്നും കോൺക്രീറ്റ് പാളികൾ അടർന്നു വീഴുന്നു
മൂന്നര പതിറ്റാണ്ട് കൊണ്ട് ജീർണിച്ചു
ക്വാർട്ടേഴ്സ് പൊളിച്ചുമാറ്റിയിട്ടും ടാങ്ക് നീക്കിയില്ല