മൂവാറ്റുപുഴ : ജീവനക്കാരുടെ കുറവും ജോലി ഭാരവുംമിനി സിവിൽ സ്റ്റേഷനോടനുബന്ധിച്ച് പ്രവർത്തിക്കുന്ന മുടവൂർ പോസ്റ്റ് ഓഫീസിന്റെ പ്രവർത്തനം അവതാളത്തിലാക്കി. പോസ്റ്റൽ അസിസ്റ്റന്റ് തസ്തിക കൂടി നിർത്തലാക്കിയതോടെ വിവിധ ആവശ്യങ്ങൾക്കായി എത്തുന്നവർ ദുരിതത്തിലായി. ഒരു പോസ്റ്റുമാസ്റ്ററും, രണ്ടു പോസ്റ്റുമാനും, ഇ.ഡി. പായ്ക്കറും മാത്രമുണ്ടായിരുന്ന ഇവിടെ മിനി സിവിൽ സ്‌റ്റേഷൻ സ്ഥാപിതമായതോടെയാണ് ജോലിഭാരംവർദ്ധിച്ചത്. സേവനം ലഭിക്കുന്നതിന് കാലതാമസം നേരിട്ടതോടെപൊതു ജനങ്ങളുടെ പരാതി ഉയർന്നതിനെ തുടർന്ന് പോസ്റ്റൽ അസിസ്റ്റന്റിനെ നിയമിച്ചിരുന്നു. ഒരു വർഷം മുമ്പ് പോസ്റ്റൽ അസിസ്റ്റന്റ് വിരമിച്ചെങ്കിലും ലീവ് ഒഴിവിൽ ദിവസക്കൂലിയിൽ പുനർ നിയമനം നല്കിയാണ് മുന്നോട്ടു പോയത്. എന്നാൽ ഈ സംവിധാനം തുടരേണ്ടതില്ലെന്ന് തീരുമാനിച്ച അധികൃതർ പോസ്റ്റൽ അസിസ്റ്റന്റിനെ ഒഴിവാക്കി. ആർ.ടി. ഓഫീസ്, താലൂക്ക് ഓഫീസ്, ആർ.ഡി.ഒ.കാര്യാലയം തുടങ്ങി 40 ലേറെ സർക്കാർ സ്ഥാപനങ്ങളാണ് മിനി സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്നത്. ഈ ഓഫീസുകളെല്ലാം ആശ്രയിക്കുന്നത് മടവൂർ പോസ്റ്റോഫീനെയാണ്. 10 ദേശീയ സമ്പാദ്യ പദ്ധതി ഏജന്റുമാരും ഈ പോസ്റ്റാഫീസുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നുണ്ട്. ഏജന്റുമാർക്ക് നിക്ഷേപം അടക്കുന്നതിനും പിൻവലിക്കുന്നതിനും കടുത്ത ബുദ്ധിമുട്ട് നേരിടുന്നുണ്ട്. എസ്.ബി. അക്കൗണ്ട് ആരംഭിക്കുന്നതിനു ഉൾപ്പെടെ താമസം നേരിടുന്നു.
മിനി സിവിൽ സ്‌റ്റേഷൻ വന്നതോടെ ജോലിഭാരം കൂടി.
സിവിൽ സ്റ്റേഷനിൽ നാല്പതിലേറെ സ്ഥാപനങ്ങൾ
താത്ക്കാലിക പോറസ്റ്റൽ അസിസ്റ്റൻഡിനെ പിരിച്ചുവിട്ടു