തൊടുപുഴ: രണ്ടില ചിഹ്നം നേടാനുള്ള ജോസ്. കെ. മാണി പക്ഷത്തിന്റെ കൃത്രിമ നീക്കത്തിനെതിരെയാണ് പാലായിൽ ജോസഫ് കണ്ടത്തിലിനെ സ്ഥാനാർത്ഥിയായി നിറുത്തിയതെന്ന് കേരളകോൺഗ്രസ് (എം) വർക്കിംഗ് ചെയർമാൻ പി.ജെ. ജോസഫ് മാദ്ധ്യമങ്ങളോട് പറഞ്ഞു.
'കോമൺ സെൻസ്' ഉയോഗിച്ചതാണത്. പ്രാദേശിക നേതാക്കളുടെ തീരുമാനം അനുസരിച്ചാണ് നീക്കം. വിമത നീക്കമല്ല. ചിഹ്നവുമായി ബന്ധപെട്ട പ്രശ്‌നങ്ങൾ പരിഹരിക്കുന്നതോടെ പത്രിക പിൻവലിക്കും. യു.ഡി.എഫ് തീരുമാനത്തിന് വിരുദ്ധമായി ഒന്നും ചെയ്യില്ല.
ചിഹ്നം വേണമെന്നാവശ്യപ്പെട്ട് ജോസ് കെ. മാണിയുടെ നിർദേശ പ്രകാരം സ്റ്റീഫൻ ജോർജ് റിട്ടേണിംഗ് ഓഫീസർക്ക് കത്ത് നൽകിയതായി അറിഞ്ഞു. അത് നിലനിൽക്കുന്നതല്ല. എങ്കിലും സൂക്ഷ്മപരിശോധനയുടെ സമയത്ത് പാർട്ടിയുടെ ഭാഗം പറയാൻ ആരെങ്കിലും വേണമെന്ന് കണക്കുകൂട്ടിയാണ് പത്രിക സമർപ്പിക്കാൻ തീരുമാനിച്ചത്. പാർട്ടിയിൽ നിന്ന് അച്ചടക്ക നടപടി നേരിട്ടയാളാണ് ജോസ് ടോം. അദ്ദേഹം സസ്‌പെൻഷൻ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് രേഖാമൂലം കത്ത് നൽകുകയോ ആവശ്യം ഉന്നയിക്കുകയോ ചെയ്തിട്ടില്ല. നാളിതുവരെ ജോസ്. കെ. മാണിയോ ടോം ജോസോ ചിഹ്നം വേണമെന്ന് വർക്കിംഗ് ചെയർമാനായ തന്നോട് ആവശ്യപ്പെട്ടിട്ടില്ല. ചിഹ്നം വേണ്ടെന്നും വേണമെന്നും പറഞ്ഞത് മാദ്ധ്യമങ്ങളിലൂടെയാണ്. സസ്‌പെൻഷനിലുള്ള സ്ഥാനാർത്ഥി ജോസ് ടോമിന് രണ്ടില ചിഹ്നം അനുവദിക്കണമെങ്കിൽ സ്റ്റിയറിംഗ് കമ്മിറ്റിയുടെ അനുമതിയോടുകൂടി മാത്രമേ ചെയർമാന് കഴിയുകയുള്ളുവെന്നാണ് പാർട്ടി ഭരണഘടനയിലുള്ളത്.
ജോസ് കെ. മാണിയുടെ ചെയർമാൻ തിരഞ്ഞെടുപ്പ് ഇടുക്കി മുൻസിഫ് കോടതി നിർവീര്യമാക്കിയെന്നും ഇത്തവണ പാർട്ടിയ്ക്ക് സ്ഥാനാർത്ഥിയില്ലെന്നും കാണിച്ചുള്ള കത്ത് റിട്ടേണിംഗ് ഓഫീസർക്ക് ബുധനാഴ്ച നൽകിയിട്ടുണ്ട്. തിരഞ്ഞെടുപ്പ് കമ്മിഷന്റെ കത്തും മറ്റ് രേഖകളും അതോടൊപ്പം ഹാജരാക്കിയിട്ടുണ്ട്. അത് നൽകാനാണ് തന്റെ പി.എ റിട്ടേണിംഗ് ഓഫീസറുടെ ഓഫീസിലത്തിയത്. തന്നെ ചെയർമാന്റെ ചുമതലയുള്ള വർക്കിംഗ് ചെയർമാനായി അംഗീകരിച്ച് കത്ത് നൽകിയാൽ ചിഹ്നം സംബന്ധിച്ച തീരുമാനം പുനഃപരിശോധിക്കാം. അതിന് ജോസ് കെ. മാണി വിഭാഗം സന്നദ്ധരാകാത്ത സാഹചര്യത്തിൽ രണ്ടില ചിഹ്നം നൽകാനാകില്ല. ജോസ് ടോം യു.ഡി.ഫ് സ്വതന്ത്രനായി മത്സരിക്കണം.
തിരഞ്ഞെടുപ്പ് കൺവെൻഷനിൽ പങ്കെടുക്കണമെന്നാന്നാവശ്യപ്പെട്ട് റോഷി അഗസ്റ്റിൻ വിളിച്ചിരുന്നു. കൺവെൻഷനിൽ പങ്കെടുക്കും. സ്ഥാനാർത്ഥിയുടെ വിജയത്തിനായി പരിശ്രമിക്കുമെന്നും ജോസഫ് പറഞ്ഞു.