തൊടുപുഴ: കാഞ്ഞാർ വാഗമൺ ജംഗ്ഷന് സമീപം കേരളാ ഗ്രാമീൺ ബാങ്കിന്റെ എ.ടി.എം തകർത്ത് മോഷണശ്രമം നടത്തിയ സംഭവത്തിൽ അങ്കമാലി സ്വദേശികളായ മൂന്ന് പേരടക്കം നാല് പേർ പൊലീസ് പിടിയിൽ. ഇതിൽ ഒരാൾ കൗമാരക്കാരനാണ്. കോടിക്കുളം വെള്ളംചിറ കുന്നുംപുറത്ത് സിജിൻ (28), അങ്കമാലി സ്വദേശികളായ മനു (23), ഏലിയാസ് (24), 17 കാരൻ എന്നിവരാണ് പിടിയിലായത്. അടിമാലി ടൗണിലെ മൊബൈൽ ഫോൺ കട കുത്തിതുറന്ന് രണ്ട് ലക്ഷത്തിലേറെ രൂപയുടെ മൊബൈൽ ഫോണുകളും ഉപകരണങ്ങളും മോഷ്ടിച്ച കേസിൽ കഴിഞ്ഞ ദിവസം മനുവും കൗമാരക്കാരനും പിടിയിലായിരുന്നു. ഇവരെ കൂടുതൽ ചോദ്യം ചെയ്തതിൽ നിന്നാണ് കാഞ്ഞാറിലെ മോഷണശ്രമത്തിന്റെ ചുരുളഴിഞ്ഞതും ഏലിയാസ് പിടിയിലാകുന്നതും. അങ്കമാലിയിലെ മോഷണക്കേസിൽ മനുവിനെ ഞായറാഴ്ച കോടതി റിമാൻഡ് ചെയ്തിരുന്നു. ഏലിയാസിനെ അങ്കമാലി പൊലീസ് കാഞ്ഞാർ പൊലീസിന് കൈമാറി. 17കാരൻ അങ്കമാലി പൊലീസിന്റെ കസ്റ്റഡിയിലാണ്. എ.ടി.എം തകർത്ത കേസിൽ തൊടുപുഴക്കാരായ മൂന്ന് പേർക്ക് കൂടി പങ്കുണ്ടെന്നാണ് പൊലീസ് സംശയിക്കുന്നത്. ഏലിയാസിനെ ചോദ്യം ചെയ്യുന്നതോടെ കൂടുതൽ വ്യക്തത വരുമെന്നാണ് കരുതുന്നത്.
വെള്ളിയാഴ്ച പുലർച്ചെ രണ്ടുമണിയോടെ മൂന്നംഗ സംഘത്തിന്റെ നേതൃത്വത്തിലായിരുന്നു മോഷണശ്രമം. എ.ടി.എം. കൗണ്ടറിന് കേടുപാടുകൾ പറ്റിയെങ്കിലും പണമൊന്നും നഷ്ടപ്പെട്ടില്ല. കാഞ്ഞാർ പൊലീസ് സ്റ്റേഷനിൽനിന്നും 150 മീറ്റർ മാത്രം അകലത്തിലുള്ള എ.ടി.എമ്മിലായിരുന്നു മോഷണ ശ്രമം. എ.ടി.എം മെഷീന്റെ കവർ പൊട്ടിച്ച് സ്‌ക്രീൻ തകർത്തെങ്കിലും പണമടങ്ങിയ ബോക്‌സ് തുറക്കാനായില്ല. റോഡിന്റെ ദിശയിലേക്ക് എ.ടി.എമ്മിന്റെ പുറത്തുള്ള കാമറ തകർത്ത നിലയിലായിരുന്നു. പ്രതികളുടെ സി.സി.ടി.വി ദൃശ്യങ്ങളെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെക്കുറിച്ച് സൂചന ലഭിച്ചത്.
മുഖം മറച്ച രണ്ടുപേർ എ.ടി.എം കൗണ്ടറിനുള്ളിൽ കടന്ന് മെഷീൻ തകർക്കാൻ ശ്രമം നടത്തി. ഈ സമയം ഒരാൾ പുറത്തുനിന്ന് പരിസരം വീക്ഷിച്ച് മറ്റുള്ളവർക്ക് നിർദേശം നൽകി. ഈ ദൃശ്യങ്ങളെല്ലാം എ.ടി.എമ്മിനുള്ളിലുള്ള കാമറയിൽ പതിഞ്ഞിട്ടുണ്ട്. തിരുവോണ ദിവസം രാത്രി പ്രൈവറ്റ് ബസ് സ്റ്റാൻഡിനോട് ചേർന്ന് പ്രവർത്തിക്കുന്ന സപ്ലൈകോ സൂപ്പർ മാർക്കറ്റിന്റെ ഭിത്തിതുരന്ന് അമ്പതിനായിരം രൂപയുടെ സാധനങ്ങളടക്കം മോഷണം പോയിരുന്നു. ഈ കേസിൽ പിടിയിലായ പ്രതികൾക്ക് പങ്കുണ്ടോയെന്ന് കൂടുതൽ ചോദ്യം ചെയ്യലിൽ വ്യക്തമാകും. എറണാകുളം ജില്ലയിലെ നിരവധി കഞ്ചാവ്, വാഹനമോഷണക്കേസുകളിൽ പ്രതികളാണ് അങ്കമാലിയിൽ നിന്ന് പിടിയിലായവർ.