തൊടുപുഴ: പട്ടാപ്പകൽ നഗരത്തിൽ സദാചാര ഗുണ്ടായിസത്തെ തുടർന്നുണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട് ഒരാൾ കൂടി അറസ്റ്റിൽ. പെൺകുട്ടിയുടെ സുഹൃത്ത് അച്ചൻകവല ചിറയത്ത് വിനു പ്രകാശനെയാണ് (20) അറസ്റ്റു ചെയ്തത്. സംഘർഷത്തിൽ പരിക്കേറ്റ് ജില്ലാ ആശുപത്രിയിൽ ചികിത്സയിലായിരുന്നു വിനു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ഇതോടെ സംഭവത്തിൽ റിമാൻഡിലായവരുടെ എണ്ണം മൂന്നായി. മണക്കാട് പുതുപ്പരിയാരം വള്ളോംകല്ലേൽ അനന്തു (20), പെരുമ്പിള്ളിച്ചിറ കരിമ്പിലക്കോട്ടിൽ ശ്യാംലാൽ (31) എന്നിവരെ കഴിഞ്ഞ ദിവസം അറസ്റ്റു ചെയ്ത് റിമാൻഡ് ചെയ്തിരുന്നു. തോളിൽ കുത്തേറ്റ് കോലഞ്ചേരി മെഡിക്കൽ മിഷൻ ആശുപത്രിയിൽ പൊലീസ് നിരീക്ഷണത്തിൽ ചികിത്സയിൽ കഴിയുന്ന ലിബിൻ ബേബിയെയും ഡിസ്ചാർജ് ചെയ്യുന്ന മുറയ്ക്ക് അറസ്റ്റു ചെയ്യുമെന്ന് പൊലീസ് അറിയിച്ചു. കഴിഞ്ഞ ശനിയാഴ്ച വൈകിട്ട് കോതായിക്കുന്ന് ബസ് സ്റ്റാൻഡിന് സമീപം പതിനേഴുകാരിയായ പെൺകുട്ടിക്കൊപ്പം വിനു റോഡിലൂടെ സംസാരിച്ചു വരുന്നത് കണ്ട ലിബിനും ശ്യാംലാലും അനന്തുവും മദ്യപിച്ചെത്തി സദാചാര പൊലീസ് ചമഞ്ഞ് ചോദ്യം ചെയ്തതാണ് സംഘർഷത്തിനിടയാക്കിയത്.