ഇടുക്കി: ജില്ലയിലെ വിവിധ വകുപ്പുകളിൽ കെട്ടിക്കിടക്കുന്ന ഫയലുകൾ തീർപ്പാക്കാനായി ജില്ലാ കളക്ടർ എച്ച്. ദിനേശന്റെ അദ്ധ്യക്ഷതയിൽ കർമോത്സവ് രണ്ടാംഘട്ട പദ്ധതിക്ക് തുടക്കമായി. നവംബർ 15നകം പരിഹാരം കാണാതെ കിടക്കുന്ന ഫയലുകൾ പൂർത്തിയാക്കാനാണ് രണ്ടാംഘട്ട പദ്ധതിയിലൂടെ ജില്ലാ ഭരണകൂടം ലക്ഷ്യമിടുന്നത്. ജൂലായിൽ കളക്ടറുടെ നേതൃത്വത്തിൽ ആരംഭിച്ച കർമോത്സവ് ജില്ലയിൽ വൻവിജയമായിരുന്നു. 40 ദിവസത്തിനുള്ളിൽ 20300 ഫയലുകളാണ് ജില്ലയിൽ പൂർത്തിയാക്കിയത്. വിവിധ വകുപ്പ് ഉദ്യോഗസ്ഥരോടും തഹസീൽദാർമാരോടും കെട്ടിക്കിടക്കുന്ന ഫയലുകളുടെ വിശദാംശങ്ങൾ ഹാജരാക്കാൻ കളക്ടർ ആവശ്യപ്പെട്ടു. കളക്ട്രേറ്റിലും അതോടൊപ്പം താലൂക്കുകൾ, വില്ലേജുകൾ തുടങ്ങിയവയിലും നോഡൽ ഓഫീസുമാരെ നിയോഗിച്ച് പ്രവർത്തനങ്ങൾ ത്വരിതപ്പെടുത്തും. മികച്ച പ്രകടനം കാഴ്ചവെയ്ക്കുന്ന ഓഫീസുകൾക്കും അതുപോലെ ജീവനക്കാർക്കും മന്ത്രിയുടെ സാന്നിധ്യത്തിൽ പുരസ്‌കാരം നൽകും.