amal

തൊടുപുഴ: നിയന്ത്രണംവിട്ട ബൈക്കിൽ നിന്ന് തെറിച്ച് സ്വകാര്യ ബസിനടിയിൽപ്പെട്ട് ഗുരുതര പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. നെടുങ്കണ്ടം കരുണാപുരം കട്ടക്കാനം പനച്ചിത്തുരുത്തിൽ സാബുവിന്റെ മകൻ അമലാണ് (20) ഇന്നലെ പുലർച്ചെയോടെ മരിച്ചത്. തിങ്കളാഴ്ച ഉച്ചയ്ക്ക് 12.30ന് തൊടുപുഴയിലെ സ്വകാര്യ സ്ഥാപനത്തിൽ ഇന്റർവ്യൂവിൽ പങ്കെടുക്കാൻ അമലും സുഹൃത്ത് അനന്തുവും വരുന്ന വഴി മൂലമറ്റം റോഡിൽ തൊടുപുഴ പുളിമൂട്ടിൽ പെട്രോൾ പമ്പിനു സമീപമായിരുന്നു അപകടം. മൂലമറ്റം ഭാഗത്ത് നിന്ന് വരികയായിരുന്ന ബൈക്ക് പിക്കപ്പ് വാനിനെ ഓവർടേക്ക് ചെയ്യുന്നതിനിടെ നിയന്ത്രണം വിട്ട് എതിരെ വന്ന സ്വകാര്യ ബസിനടിയിലേക്ക് യുവാക്കൾ തെറിച്ചു വീഴുകയായിരുന്നു. ഡ്രൈവർ പെട്ടെന്ന് തന്നെ ബ്രേക്ക് ചവിട്ടിയെങ്കിലും അമലിന്റെ ഒരു തുടയിൽ ബസിന്റെ മുൻചക്രം കയറിയിറിങ്ങി നിന്നു. ചക്രത്തിൽ കുടുങ്ങിയ ഇരുവരെയും ബസ് ജീവനക്കാരും നാട്ടുകാരും ചേർന്ന് ബസിനടിയിൽ നിന്ന് രക്ഷിച്ച് തൊട്ടടുത്ത സ്വകാര്യ ആശുപത്രിയിലെത്തിച്ചു. ഇതിൽ സ്ഥിതി ഗുരുതരമായ അമലിനെ കോലഞ്ചേരിയിലെയും പിന്നീട് വിദഗ്ദ്ധ ചികിത്സയ്ക്കായി എറണാകുളത്തെയും സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ഇന്ന് പുലർച്ചെ മരിക്കുകയായിരുന്നു. അമലിനൊപ്പം ബൈക്കിൽ സഞ്ചരിച്ചിരുന്ന കരുണാപുരം കട്ടക്കാനം കിഴക്കേക്കര വീട്ടിൽ അനന്തു സഹദേവൻ (19) പരിക്കേറ്റ് തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. നിഷയാണ് അമലിന്റെ അമ്മ. സഹോദരി: അക്ഷയ. സംസ്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ.