ജില്ലയിൽ: തൊടുപുഴ - കട്ടപ്പന നഗരസഭകളിൽ.

എൽ ഡി ക്ളാർക്കിന് മുകളിലുളള ഉദ്യോഗസ്ഥനെ നിയമിക്കാം.

തൊടുപുഴ: സംസ്ഥാനത്ത് നഗരസഭകളിലെ അദ്ധ്യക്ഷർക്ക് പേഴ്സണൽ അസിസ്റ്റന്റിനെ നിയമിക്കാൻ അനുമതി നൽകി സർക്കാർ ഉത്തരവിറക്കി.നഗരസഭ അദ്ധ്യക്ഷരുടെ സംസ്ഥാന സമിതിയായ ചെയർമാൻസ് ചേമ്പറിന്റെ അഭ്യർത്ഥനയെ തുടർന്നാണ് പേഴ്സണൽ അസിസ്റ്റന്റിനെ നിയമിക്കാൻ സർക്കാർ അനുമതി നൽകിയത്.സംസ്ഥാനത്ത് 14 ജില്ലകളിലായി 87നഗരസഭകളുണ്ട്.ഇവിടങ്ങളിൽ ഭരണത്തിന് നേതൃത്വം നൽകുന്ന ചെയർമാൻ,ചെയർപേഴ്സൺ എന്നിവരുടെ ഔദ്യോഗികമായ ദൈനംദിന പ്രവർത്തനങ്ങളെ സഹായിക്കാനാണ് പേഴ്സണൽ അസിസ്റ്റന്റിനെ നിയമിക്കുന്നത്.ഓഫീസിനകത്തുളള ഔദ്യോഗിക പ്രവർത്തനങ്ങൾ മാത്രമാണ് ഇവരുടെ ചുമതല.അതാത് നഗരസഭകളിലെ എൽ ഡി ക്ളാർക്ക് തസ്തികക്ക് മുകളിലുളള ഉദ്യോഗസ്ഥനെയാണ് പേഴ്സണൽ അസിസ്റ്റന്റായി നിയമിക്കുന്നത്.അധികാര വികേന്ദ്രീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി പഞ്ചായത്ത് രാജ് - നഗരസഭ നിയമം പ്രാബല്യത്തിലാവുകയും നഗരസഭകളിലെ മുഖ്യകാര്യ നിർവ്വഹണ ചുമതലക്കാർ എന്ന നിലയിൽ ഓരോ ദിവസവും നൂറിൽപ്പരം ഫയലുകളിലാണ് നഗരസഭ അദ്ധ്യക്ഷർ തീർപ്പ് കൽപ്പിക്കേണ്ടതും.

ഇക്കാരണത്താൽ നഗരസഭകളിൽ അദ്ധ്യക്ഷരെ സഹായിക്കാൻ പേഴ്സണൽ അസിസ്റ്റന്റ് ആവശ്യമാണെന്ന് സംസ്ഥാന വികേന്ദ്രീകരണ വകുപ്പിനും സർക്കാരിനും ബോദ്ധ്യം വന്നതിനെ തുടർന്നാണ് ചെയർമാൻസ് ചേമ്പറിന്റെ അഭ്യർത്ഥന പ്രകാരം നിയമനത്തിന് സർക്കാർ അനുമതി നൽകിയത്.സർക്കാർ ഉത്തരവ് പ്രകാരം ജില്ലയിൽ തൊടുപുഴ,കട്ടപ്പന നഗരസഭകളിലെ അധ്യക്ഷർക്ക് പേഴ്സണൽ അസിസ്റ്റന്റിനെ നിയമിക്കാം.എന്നാൽ ജില്ലയിലുളള രണ്ട് നഗരസഭകളിലും കൗൺസിലർമാരുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ കൗൺസിലേഴ്സ് ഡസ് ക്ക് നിലവിൽ പ്രവർത്തിക്കുന്നുണ്ട്.

"നഗരസഭയിൽ നിലവിലുളള ജീവനക്കാരനെ പേഴ്സണൽ അസിസ്റ്റന്റായി നിയമിക്കാൻ സർക്കാർ അനുമതി നൽകിയിട്ടുണ്ട്.എന്നാൽ നിലവിൽ നഗരസഭയിൽ ജീവനക്കാരുടെ കുറവുണ്ട്.ഈ സാഹചര്യത്തിൽ ഉടനെ പേഴ്സണൽ അസിസ്റ്റന്റിനെ നിയമിക്കാൻ ഉദ്ദേശിക്കുന്നില്ല"- ജെസി ആന്റണി,തൊടുപുഴ നഗരസഭ ചെയർപേഴ്സൺ.

"പേഴ്സണൽ അസിസ്റ്റന്റിനെ ഉടൻ നിയമിക്കും.അതിന്റെ നടപടികൾ ആരംഭിച്ചു ". ജോയ് വെട്ടിക്കുഴി, കട്ടപ്പന നഗരസഭ ചെയർമാൻ.