തൊടുപുഴ :സർക്കാരിൽ നിന്ന് അനുമതി ലഭിക്കാത്തതിനാൽ ജില്ലാ ലോട്ടറി ഓഫീസിസ് പഴയ കെട്ടിടത്തിൽ തന്നെ അസൗകര്യങ്ങളുടെ നടുവിൽ പ്രവർത്തിക്കും.സർക്കാരിന്റെ സാമ്പത്തിക പ്രതിസന്ധിയാണ് ഓഫീസ് മാറ്റത്തിന് വിലങ്ങു തടിയായി നില കൊളളുന്നതെന്ന് വകുപ്പുമായി ബന്ധപ്പെട്ടവർ പറയുന്നു. ചാഴികാട്ട് ആശുപത്രിക്ക് സമീപം സ്വകാര്യ വ്യക്തിയുടെ കെട്ടിടത്തിലേക്ക് ഓഫീസ് മാറ്റി പ്രവർത്തിപ്പിക്കുന്നതിന് കഴിഞ്ഞ മാർച്ചിൽ പ്രാഥമിക നടപടികൾ പൂർത്തിയാക്കിയിരുന്നു.പുതിയ സ്ഥലത്ത് ഓഫീസ് പ്രവർത്തിപ്പിക്കുന്നതിന് ആവശ്യമായ ഫർണീഷിംഗ്,വൈദ്യുതി,ജലലഭ്യത,ഫയലുകളും മറ്റും സൂക്ഷിക്കുന്നതിനുള റാക്കുകൾ,പ്രൈസ് ലഭിച്ചതും വിറ്റഴിക്കാത്തതുമായ പഴയ ലോട്ടറി ടിക്കറ്റുകൾ എന്നിവ സൂക്ഷിക്കുന്നതിനുളള സൗകര്യം,ജീവനക്കാർക്ക് വിശ്രമ മുറി,ലോട്ടറി ഏജന്റുമാർക്കുളള ക്യാബിൻ തുടങ്ങി ആധുനിക സൗകര്യങ്ങൾ സജ്ജമാക്കുന്നതിന് ജില്ലാ നിർമ്മിതി കേന്ദ്രത്തിനെ ചുമതലപ്പെടുത്തുകയും ചെയ്തിരുന്നു.ഇതിനായി ജില്ലാ നിർമ്മിതി കേന്ദ്രം 27 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് തയ്യാറാക്കി ജില്ലാ ലോട്ടറി വകുപ്പിന് കൈമാറിയിരുന്നു.ലോട്ടറി വകുപ്പ് ഡയറക്ടറുടെ അംഗീകാരത്തിന് വേണ്ടി എസ്റ്റിമേറ്റ് നൽകിയപ്പോൾ തുക കൂടുതലായതിനാൽ ഡയറക്ടർ ഇത് സർക്കാരിലേക്ക് അയച്ചു.എന്നാൽ എസ്റ്റിമേറ്റ് നൽകി മാസങ്ങൾ കഴിഞ്ഞെങ്കിലും സർക്കാർ ഇക്കാര്യത്തിൽ ഒരു നടപടിയും സ്വീകരിച്ചില്ല.ഇതേ തുടർന്ന് പുതിയ സ്ഥലത്ത് ഓഫീസ് പ്രവർത്തിപ്പിക്കാൻ കഴിയാത്ത അവസ്ഥയാണ്.നിലവിൽ പ്രവർത്തിക്കുന്ന കെട്ടിടമുറിക്ക് മാസം 10,000 രൂപയാണ് വാടകയിനത്തിൽ നൽകുന്നത്.
നിലവിലെ അവസ്ഥ പരിതാപകരം
വിവിധ ഇനങ്ങളിലുളള ലോട്ടറി വ്യാപാരത്തിൽ ദിനവും 4.5 കോടി രൂപയോളം ക്രയവിക്രയം നടത്തുന്ന ജില്ലാ ഭാഗ്യക്കുറി ഓഫീസിന്റെ അവസ്ഥ വളരെ ദയനീയമാണ്.ഓഫീസിന്റെ ജനലിലും വാതിലിലും കയറി വരുന്ന വഴിയിലും ജീവനക്കാർ ഇരിക്കുന്നതിന്റെ ചുറ്റിലുമെല്ലാം പഴകി ദ്രവിച്ച ലോട്ടറി ടിക്കറ്രുകൾ ചാക്കിലും കട്ടിക്കൂടുകളിലും കുത്തി നിറച്ച് വെച്ചിരിക്കുകയാണ്.ജില്ലാ ലോട്ടറി ഓഫീസർ ഉൾപ്പടെ 17 ജീവനക്കാർ വനിതകളുമാണ്.3000 ചതുരശ്ര മീറ്റർ എങ്കിലും വിസ്തൃതിയുളള കെട്ടിടത്തിലാവണം ജില്ലാ ലോട്ടറി ഓഫീസുകൾ പ്രവർത്തിപ്പിക്കാവൂ എന്നാണ് വകുപ്പിൽ നിന്നുളള നിർദ്ദേശം.എന്നാൽ ഇപ്പോഴുളള ഓഫീസിന് 900 ചതുരശ്ര മീറ്റർ വിസ്തൃതി മാത്രമാണുളളതും.
പൊതു അവധി ദിവസം കഴിഞ്ഞുളള പ്രവർത്തി ദിവസങ്ങളിൽ ലോട്ടറി ഏജന്റുമാർ വിവിധ ആവശ്യങ്ങൾക്കായി ഇവിടേക്ക് എത്തുമ്പോൾ നിന്ന് തിരിയാൻ കഴിയാത്ത അവസ്ഥയാണ് നില നിൽക്കുന്നതും.
ഒരു ദിവസം വിവിധ ഇനങ്ങളിലായി 2,520,000 ടിക്കറ്റുകളാണ് ജില്ലാ ഓഫീസിൽ എത്തുന്നത്.ഇത് സുരക്ഷിതമായി സൂക്ഷിക്കാനും നിലവിലുളള ഓഫീസിൽ സൗകര്യമില്ല.
മൂന്ന് വിഭാഗങ്ങൾ പ്രവർത്തിക്കുന്നു -
ജില്ലാ ലോട്ടറി ഓഫീസ്,കാരുണ്യ ചികിത്സാ വിഭാഗം,ലോട്ടറി ക്ഷേമ നിധി ഓഫീസ് എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളാണ് ജില്ലാ ലോട്ടറി ഓഫീസിനോടനുബന്ധിച്ച് പ്രവർത്തിക്കുന്നത്.
ജീവനക്കാർ -
ജില്ലാ ലോട്ടറി ഓഫീസർ 1,
സ്ഥിരം ,താൽക്കാലികം ജീവനക്കാർ 28,
കാരുണ്യ വിഭാഗത്തിൽ 2,
ലോട്ടറി ക്ഷേമ നിധി വിഭാഗത്തിൽ 4