കണ്ണൂർ: ''ഇന്നത്തെ ദിവസവും സാധാരണ പോലെ തന്നെ. ആരൊക്കെയോ വിളിച്ച് അഡ്വാൻസായി ആശംസകൾ അറിയിച്ചപ്പോഴാണ് നാൽപതാം വിവാഹ വാർഷികമാണെന്ന ഓർമ്മ വന്നത്. ഒന്നും ആഘോഷിക്കാറില്ല. വിജയേട്ടൻ കണ്ണൂരിലും ഞാൻ തിരുവനന്തപുരത്തും. മക്കൾ രണ്ടു പേരും നാട്ടിലില്ല. പിറന്നാളും വിവാഹ വാർഷികവും ഒന്നും ഞങ്ങൾ ആഘോഷിക്കാറില്ല. വിജയേട്ടൻ ഇതിനൊന്നും ഒരു പ്രത്യേകതയും കാണാറുമില്ല. പ്രളയം പോലെ നടുക്കുന്ന ദുരന്തങ്ങളുടെ പശ്ചാത്തലത്തിൽ ഒരു ആഘോഷത്തിനും പ്രസക്തിയില്ലല്ലോ".
- പറയുന്നത് മുഖ്യമന്ത്രി പിണറായി വിജയന്റെ ജീവിതസഖി കമല.
1979 സെപ്തംബർ 2നാണ് വടകര ഒഞ്ചിയത്തെ തൈക്കണ്ടിയിൽ കമലയെ പിണറായി വിജയൻ ജീവിത സഖിയാക്കുന്നത്. അടിയന്തരാവസ്ഥയിലെ 19 മാസം നീണ്ട ജയിൽവാസത്തിനും കൊടിയ പീഡനങ്ങൾക്കും ശേഷം പുറത്തിറങ്ങി രണ്ടര വർഷം കഴിഞ്ഞായിരുന്നു പിണറായിയുടെ വിവാഹം.
അന്ന് ആഭ്യന്തര മന്ത്രിയായിരുന്ന കെ.കരുണാകരനെ പ്രതിക്കൂട്ടിൽ നിർത്തി, മർദ്ദനത്തിന്റെ ചോര പുരണ്ട ഷർട്ടുകൾ ഉയർത്തിക്കാട്ടി നിയമസഭയിൽ നടത്തിയ പ്രസംഗത്തിന്റെ പരിവേഷത്തിലായിരുന്നു പിണറായി. അന്ന് കൂത്തുപറമ്പ് എം.എൽ.എയും സി.പി.എം.കണ്ണൂർ ജില്ലാ സെക്രട്ടറിയേറ്റംഗവുമായിരുന്നു പിണറായി. കമല തലശ്ശേരി സെന്റ് ജോസഫ്‌സ് സ്‌കൂൾ അദ്ധ്യാപികയും. സി.പി.എം. കണ്ണൂർ ജില്ലാ സെക്രട്ടറിയും പിന്നീട് സംസ്ഥാന സെക്രട്ടറിയുമായ ചടയൻ ഗോവിന്ദന്റ പേരിലായിരുന്നു കല്യാണക്കുറി. തലശ്ശേരി ടൗൺ ഹാളിലായിരുന്നു വിവാഹം. അതിഥികൾക്ക് ചായയും ബിസ്‌കറ്റും. മുഖ്യകാർമ്മികൻ മുൻ മുഖ്യമന്ത്രി ഇ.കെ. നായനാരായിരുന്നു. പരസ്പരം മാലയിട്ടായിരുന്നു വിവാഹം. എം.വി. രാഘവൻ ഉൾപ്പെടെ അന്നത്തെ സി. പി. എം നേതാക്കളെല്ലാം ചടങ്ങിനെത്തിയിരുന്നു.