കാസർകോട്: പൊതുവിപണിയിലെ വിലക്കയറ്റം നിയന്ത്രിക്കുന്നതിനായി സംസ്ഥാന സിവിൽ സപ്ലൈ കോർപ്പറേഷൻ നടത്തി വരുന്ന ഇടപെടലുകൾ മികച്ചതാണെന്ന് മന്ത്രി ഇ. ചന്ദ്രശേഖരൻ പറഞ്ഞു. സപ്ലൈകോ കാസർകോട് ഡിപ്പോയുടെ ആഭിമുഖ്യത്തിൽ എം.ജി റോഡിലെ വി.പി ടവറിൽ ആരംഭിച്ച ജില്ലാതല ഓണം ഫെയർ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സമൂഹത്തിലെ സാമ്പത്തികമായി പ്രയാസം അനുഭവിക്കുന്നവർക്കുൾപ്പെടെ അവശ്യസാധനങ്ങൾ കുറഞ്ഞ വിലയ്ക്ക് എത്തിക്കുന്നതിനാണ് സർക്കാർ പ്രവർത്തിച്ചു കൊണ്ടിരിക്കുന്നത്. ഇതിനായി സപ്ലൈകോ വഴി കോടികളാണ് സാധാരണക്കാർക്ക് സബ്‌സിഡിയായി ലഭ്യമാവുന്നത്. ജില്ലയിൽ മാവേലി സ്റ്റോറുകൾ ഇല്ലാത്ത പഞ്ചായത്തുകളിൽ വിപണന കേന്ദ്രങ്ങൾ സ്ഥാപിക്കുന്നതിനുള്ള സപ്ലൈകോ നടപടികൾ പുരോഗമിച്ചു വരുകയാണ്. കഴിഞ്ഞ വർഷം വന്നു ഭവിച്ച നൂറ്റാണ്ടിലെ പ്രളയത്തിൽ നിന്നും കരകയറിക്കൊണ്ടിരിക്കുമ്പോഴാണ് നിനച്ചിരിക്കാതെ ഈ വർഷവും പ്രളയ ദുരന്തമുണ്ടാവുന്നത്. ഇത് കാർഷിക മേഖലയിൽ ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ സൃഷ്ടിച്ചിട്ടുണ്ട്. ഇത്തരം സാഹചര്യത്തിൽ സപ്ലൈകോയുടെ ഓണം ഫെയറുകൾ പൊതുജനങ്ങൾക്ക് വളരെ വലിയ ആശ്വാസം നൽകും. പൊതുവിപണിയിൽ നിന്നും താരതമ്യേന കുറഞ്ഞ വിലയ്ക്ക് സാധന സാമഗ്രികൾ ലഭിക്കുന്ന ഓണം ഫെയറുകൾ ജനങ്ങൾ പരമാവധി പ്രയോജനപ്പെടുത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
ചടങ്ങിൽ എൻ.എ. നെല്ലിക്കുന്ന് എം.എൽ.എ അധ്യക്ഷത വഹിച്ചു.