acid


തലശ്ശേരി: വിവാഹാഭ്യർത്ഥന നിരസിച്ച വീട്ടമ്മയെ ക്രിസ്‌മ‌സ് രാത്രിയിൽ സാന്താക്ലോസിന്റെ വേഷത്തിലെത്തി മുഖത്ത് ആസിഡൊഴിച്ച് പൊള്ളലേൽപ്പിച്ച കേസിലെ പ്രതിക്ക് 12 വർഷം കഠിന തടവും 10 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. ചെറുതാഴം ആദംപൊയിൽ വീട്ടിൽ ജയിംസ് ആന്റണി (48) യെയാണ് തലശ്ശേരി അഡിഷണൽ ജില്ലാ സെഷൻസ് ജഡ്ജി എ. ഹാരിസ് ശിക്ഷിച്ചത്. പിഴസംഖ്യ പ്രതിയുടെ സ്വത്തുക്കളിൽ നിന്ന് ഈടാക്കി അക്രമത്തിനിരയായ വീട്ടമ്മയ്ക്കും മകനും നൽകണം. ഇതിനു സാഹചര്യമില്ലെങ്കിൽ മൂന്നു വർഷം അധിക തടവ് അനുഭവിക്കണം.

മക്കളോടൊപ്പം പാതിരാ കുർബാനയ്ക്ക് പള്ളിയിലേക്ക് പോകുകയായിരുന്ന പരിയാരം എമ്പേറ്റിലെ മഠത്തിൽ വീട്ടിൽ റിൻസി (29)യാണ് അക്രമത്തിനിരയായത്. 2015 ഡിസംബർ 24 ന് രാത്രി 10.30 നാണ് സംഭവം നടന്നത്. ഭർത്താവിനെ ഉപേക്ഷിച്ച് ജീവിക്കുന്ന റിൻസിയോട് ബന്ധം സ്ഥാപിക്കാനുള്ള ജയിംസ് ആന്റണിയുടെ ശ്രമം പരാജയപ്പെട്ടതിലുള്ള പകയാണ് ആസിഡ് അക്രമത്തിനിടയാക്കിയത്. ഇയാൾ വിവാഹാഭ്യർത്ഥന നടത്തിയപ്പോഴെല്ലാം റിൻസി നിഷേധിച്ചിരുന്നു. സുന്ദരിയായ യുവതിയുടെ മുഖം വികൃതമാക്കണമെന്ന ഉദ്ദേശ്യത്തോടെ മുഖത്ത് ആസിഡ് ഒഴിച്ച് ഗുരുതരമായി പൊള്ളലേൽപ്പിക്കുകയായിരുന്നെന്നു പ്രോസിക്യൂഷൻ കോടതിയിൽ വ്യക്തമാക്കി. ആസിഡ് അക്രമത്തിൽ വീട്ടമ്മയുടെ മകൻ അഭിഷേകിനും പൊള്ളലേറ്റിരുന്നു.
അഡിഷണൽ പബ്ലിക് പ്രോസിക്യൂട്ടർ സി.കെ. രാമചന്ദ്രനാണ് പ്രോസിക്യൂഷനുവേണ്ടി ഹാജരായത്. വിചാരണ വേഗത്തിലാക്കാൻ വീട്ടമ്മ ഹൈക്കോടതിയെ സമീപിച്ചിരുന്നു. പ്രതി വിവാഹിതനും പിതാവുമാണ്.