കണ്ണൂർ: കെട്ടിടം കരാറുകാരനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഉത്തരവാദികൾക്കെതിരെ നടപടി ആവശ്യപ്പെട്ട് ഡി.സി.സി പ്രസിഡന്റ് പദയാത്ര സംഘടിപ്പിക്കുമോയെന്ന് സി.പി.എം ജില്ലാ സെക്രട്ടറി എം.വി ജയരാജൻ ചോദിച്ചു. ചെറുപുഴയിൽ കെട്ടിടം പണിയുടെ കരാറുകാരൻ ജോയിയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് ജയരാജൻ ആരോപിച്ചു.

സാമ്പത്തിക ബാധ്യത മൂലമാണ് ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള കെ കരുണാകരൻ മെമ്മോറിയൽ ആശുപത്രി കെട്ടിടം നിർമ്മിച്ച വകയിൽ ഒരു കോടിയിലധികം രൂപ ജോയിക്ക് കിട്ടാനുണ്ടെന്ന് ബന്ധുക്കൾ പറഞ്ഞിരുന്നു. ഈ കെട്ടിടത്തിന് മുകളിൽ വച്ചാണ് ആത്മഹത്യ ചെയ്ത നിലയിൽ ജോയിയെ കണ്ടെത്തിയത്.

പണം ലഭിക്കുന്നത് സംബന്ധിച്ച് കോൺഗ്രസ് പ്രാദേശിക നേതൃത്വവുമായി ചില ചർച്ചകൾ നടന്നിരുന്നു. ഇതിനു ശേഷം ജോയിയെ കാണാതാവുകയായിരുന്നെന്നും ബന്ധുക്കൾ പറഞ്ഞിരുന്നു. ജോയിയെ കാണാനില്ലെന്ന ബന്ധുക്കളുടെ പരാതിയിന്മേൽ അന്വേഷണം നടത്തുന്നതിനിടെയാണ് കെട്ടിടത്തിനു മുകളിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. കൈ ഞരമ്പ് മുറിച്ച നിലയിലായിരുന്നു മൃതദേഹം. പണം കിട്ടാനും കൊടുക്കാനുമുള്ള കണക്കുകൾ രേഖപ്പെടുത്തിയ ഒരു കുറിപ്പും ഇവിടെ നിന്ന് പൊലീസ് കണ്ടെത്തിട്ടുണ്ട്.