കാസർകോട്: വാട്‌സ് ആപ്പിലൂടെ മുത്തലാഖ് ചൊല്ലിയെന്ന പരാതിയിൽ യുവാവിനെതിരെ കാസർകോട് ടൗൺ പൊലീസ് കേസെടുത്തു. പുളിക്കൂർ സ്വദേശിയായ യുവതിയുടെ പരാതിയിൽ എരിയാലിലെ അഷ്‌റഫിനെതിരെയാണ് കേസ്. സെക്‌ഷൻ (4) റെഡ് വിത്ത് (3) ഒഫ് പ്രൊട്ടക്‌ഷൻ ഒഫ് മുസ്ലിം വുമൺ മാര്യേജ് ആക്ട് പ്രകാരം കഴിഞ്ഞ ദിവസമാണ് കേസ് രജിസ്റ്റർ ചെയ്തത്.
2007 ജൂലായ് 15നാണ് ഇരുവരും വിവാഹിതരായത്. 20 പവൻ സ്വർണവും രണ്ട് ലക്ഷം രൂപയും അഷ്‌റഫ് സ്ത്രീധനമായി കൈപ്പറ്റിയിരുന്നുവെന്ന് പരാതിയിൽ പറയുന്നു. ഇതിനിടെ ഇക്കഴിഞ്ഞ മാർച്ച് 23ന് ഭാര്യ നൽകിയ പരാതിയിൽ അഷ്‌റഫിനെതിരെ ഒരു കേസ് കാസർകോട് സി.ജെ.എം കോടതിയിൽ നിലവിലുണ്ട്. ഇപ്പോൾ ഗൾഫിലുള്ള അഷ്‌റഫ് മുത്തലാഖ് ചൊല്ലിയതായി അറിയിച്ച് ഭാര്യാസഹോദരന്റെ വാട്‌സ് ആപ്പിലേക്ക് ശബ്ദസന്ദേശം അയച്ച് വിവാഹബന്ധം വേർപെടുത്തിയെന്നാണ് പരാതി. നേരത്തേ കോഴിക്കോട്ട് താമരശ്ശേരിയിൽ കേരളത്തിലെ ആദ്യത്തെ മുത്തലാഖ് കേസ് രജിസ്റ്റർ ചെയ്തിരുന്നു.