കാഞ്ഞങ്ങാട്: ഫുട്പാത്തുകളിലും, നോ പാർക്കിംഗ് ഏരിയകളിലും വാഹനം പാർക്കു ചെയ്ത് പോകുന്നവർ ജാഗ്രതൈ! രാവിലെ മുതൽ വൈകുന്നേരം വരെ വാഹനം അലക്ഷ്യമായിടുന്നവരും ശ്രദ്ധിക്കുക. തിരിച്ചുവരുമ്പോൾ നിങ്ങളുടെ വാഹനം പൂട്ടിയിട്ടിരിക്കും. തുടർന്ന് വാഹനം തിരികെ ലഭിക്കാൻ ട്രാഫിക് പരിഷ്‌കരണത്തിന്റെ ഭാഗമായുള്ള നിയമപരമായ നടപടി ക്രമങ്ങൾ പൂർത്തികരിക്കേണ്ടിവരും.
അനധികൃത പാർക്കിംഗുകളെ നിയന്ത്രിക്കുന്നതിന്റെ ഭാഗമായി കാഞ്ഞങ്ങാട് നഗരസഭയും പൊലീസുമാണ് ലോക്കുമായി ഇറങ്ങുന്നത്. തിരക്കുപിടിച്ച നഗരത്തിലെ ഫുട്പാത്തിലും നോ പാർക്കിംഗ് മേഖലകളിലും വാഹനം പാർക്ക് ചെയ്തുപോകുന്നവരെ തളയ്ക്കാൻ ആവിഷ്‌കരിച്ച നോ പാർക്കിംഗ് ഓപ്പറേഷനാണ് നഗരത്തിൽ നടപ്പാക്കുന്നത്.
ഫുട്പാത്തുകൾ ഒഴിപ്പിച്ച് അവ പൂർണമായും കാൽനടയാത്രക്കാർക്ക് വിട്ടുകൊടുക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. ഒരു ഓഫീസറുടെ നേതൃത്വത്തിലുള്ള ട്രാഫിക് പൊലീസ് ടീം റിക്കവറി വാനുമായി നഗരത്തിൽ ചുറ്റിക്കറങ്ങിക്കൊണ്ടിരിക്കും. അനധികൃത പാർക്കിംഗ് എവിടെ ശ്രദ്ധയിൽപ്പെട്ടാലും വാഹനം കോളുത്തിവലിച്ച് നീക്കി പൂട്ടിവയ്ക്കും. നിയമലംഘനത്തിന് ഈ ടീം പിഴ സ്വീകരിക്കില്ല. നഗരത്തിൽ അനവധി പാർക്കിംഗ് മേഖലകൾ ഉണ്ടായിട്ടും തോന്നുന്നിടത്ത് വാഹനം പാർക്കു ചെയ്ത് ഗതാഗതം തടസപ്പെടുത്തുന്ന പ്രവണത വർധിച്ചു വരുന്നതിനാലാണ് 'നോ പാർക്കിംഗ് ഓപറേഷൻ' ആരംഭിക്കുന്നതെന്ന് ചെയർമാൻ വി. വി. രമേശനും ഡിവൈ.എസ്.പി പി.കെ സുധാകരനും പറഞ്ഞു.
നോ പാർക്കിംഗ് ഓപ്പറേഷൻ
തിരക്കുപിടിച്ച നഗരത്തിലെ ഫുട്പാത്തിലും നോ പാർക്കിംഗ് മേഖലകളിലും വാഹനം പാർക്ക് ചെയ്തുപോകുന്നവരെ തളയ്ക്കാൻ ആവിഷ്‌കരിച്ചതാണ് നോ പാർക്കിംഗ് ഓപ്പറേഷൻ. ഒരു ഓഫീസറുടെ നേതൃത്വത്തിലുള്ള ട്രാഫിക് പൊലീസ് ടീം റിക്കവറി വാനുമായി നഗരത്തിൽ ചുറ്റിക്കറങ്ങും. അനധികൃത പാർക്കിംഗ് എവിടെ ശ്രദ്ധയിൽപ്പെട്ടാലും വാഹനം കൊളുത്തിവലിച്ചു നീക്കി പൂട്ടിവയ്ക്കും.