കണ്ണൂർ: മോട്ടോർ വാഹന വകുപ്പിൽ കഴിഞ്ഞ ദിവസം ഇറങ്ങിയ 11 എം.വി.ഐമാരുടെ സ്ഥലംമാറ്റ ഉത്തരവ് വിവാദമാകുന്നു. പൊതുസ്ഥലം മാറ്റത്തിനുള്ള അപേക്ഷ ക്ഷണിക്കാതെ 11 പേർക്ക് മാത്രമാണ് സ്ഥലംമാറ്രം നൽകിയത്. ഇതിന് പിന്നിൽ ലക്ഷങ്ങളുടെ കൈക്കൂലി ഇടപാട് നടന്നിട്ടുണ്ടെന്ന് ജീവനക്കാരിൽ ഒരു വിഭാഗം ആരോപിച്ചു.
സ്ഥാനക്കയറ്റം, സ്ഥലംമാറ്റം, സേഫ് കേരളയിലെ ഉദ്യോഗസ്ഥരെ ഓഫീസുകളിലേക്ക് മടക്കി അയയ്ക്കൽ എന്നിവയിലാണ് ഉത്തരവിറങ്ങിയത്. സീനിയോറിട്ടിയോ മറ്റ് മാനദണ്ഡങ്ങളോ നോക്കാതെ അവരവർ ആവശ്യപ്പെട്ട സ്ഥലങ്ങളിലേക്ക് മാറ്റി നിയമിച്ചെന്നാണ് ആക്ഷേപം. സീനിയോറിട്ടിയുള്ള 60 പേരെ മറികടന്നാണ് സ്ഥലംമാറ്റം.
ഉന്നതങ്ങളിൽ പിടിപാടുള്ള ഒരു ഉദ്യോഗസ്ഥനാണ് ഇതിനായി ചരടുവലിച്ചതെന്നും കണ്ണൂർ ജില്ലയിലെ ഭരണകക്ഷി നേതാവും ഇയാളുടെ ബന്ധുവും സഹായിച്ചെന്നും പറയപ്പെടുന്നു. 5 ലക്ഷം മുതൽ 10 ലക്ഷം രൂപവരെ ഓരോ സ്ഥലംമാറ്റത്തിനും സംഘം വാങ്ങിയെന്നും ജീവനക്കാർ ആരോപിക്കുന്നു. സ്ഥാനക്കയറ്റത്തോടെ കാസർകോട്ടേക്ക് സ്ഥാലംമാറ്റം ലഭിച്ചയാൾ ഏഴാം ദിവസം കണ്ണൂരിലേക്ക് മാറ്റം തരപ്പെടുത്തി.
സ്ഥലംമാറ്റം കിട്ടിയവരിൽ കൂടുതലും സേഫ് കേരള പദ്ധതി പ്രകാരം ജോലിചെയ്യുന്നവരാണ്. പദ്ധതി തുടങ്ങി രണ്ടു വർഷം തികയുന്നതിന് മുമ്പ് സ്ഥലംമാറ്രം പാടില്ലെന്ന സർക്കാർ നിലപാടിന് വിരുദ്ധമായാണ് നടപടി. എന്നാൽ, 'ഓൺ റിക്വസ്റ്റ് " എന്നാണ് സ്ഥലംമാറ്റ ഉത്തരവിൽ രേഖപ്പെടുത്തിയിട്ടുള്ളത്.
പരാതി ഉണ്ടെങ്കിൽ
പരിശോധിക്കും: മന്ത്രി
മോട്ടോർ വാഹന വകുപ്പിലെ സ്ഥലംമാറ്റവുമായി ബന്ധപ്പെട്ട് ആർക്കെങ്കിലും പരാതി ഉണ്ടെങ്കിൽ രേഖാമൂലം സമർപ്പിക്കാമെന്നും പരിശോധിച്ച് നടപടി എടുക്കുമെന്നും ഗതാഗത മന്ത്രി എ.കെ. ശശീന്ദ്രൻ പറഞ്ഞു. നേരത്തേയും ഇത്തരം പരാതികൾ വന്നിരുന്നു. അപ്പോഴെല്ലാം പരിശോധിച്ച് തിരുത്താൻ വകുപ്പ് തയാറായിട്ടുണ്ട്.