തലയോലപ്പറമ്പ്: കുഴികൾ മാത്രം നിറഞ്ഞ ഈ റോഡ് ആർക്ക് വേണ്ടിയുള്ളതാണ്... ആലപ്പുഴ മധുര സംസ്ഥാന പാതയുടെ ഭാഗമായ തലപ്പാറ മുതൽ പെരുവ വരെയുള്ള 10 കിലോമീറ്റർ ദൂരം റോഡിലൂടെ യാത്ര ചെയ്യുന്ന യാത്രക്കാർ ഒന്നടങ്കം പൊതുമരാമത്ത് വകുപ്പ് അധികൃതരോട് ചോദിക്കുന്ന ചോദ്യമാണിത്. ചില കുഴികളാകട്ടെ പാതാളത്തേക്കൾ വലുപ്പമുള്ളവയാണ്. 6 വർഷം മുൻപ് ആധുനിക നിലവാരത്തിൽ പണിത ആലപ്പുഴ-മധുര സംസ്ഥാന പാതയിൽ അവർമ മുതൽ തലപ്പാറ വരെയുള്ള റോഡ് തകർന്നു കിടക്കാൻ തുടങ്ങിയിട്ട് 3 വർഷത്തോളമായി. ചെറിയ കുഴിയിൽ ചാടാതിരിക്കാൻ വെട്ടിക്കുന്ന വാഹനങ്ങൾ അതിലും വലിയ കുഴിയിൽ ചാടി അപകടത്തിൽ പെടുന്ന അവസ്ഥയാണ് റോഡിൽ ഉടനീളം. നിരവധി ഇരുചക്രവാഹന യാത്രികരാണ് നിയന്ത്രണം വിട്ട് ദിവസവും വീഴുന്നത്. ആധുനിക നിലവാരത്തിൽ കോടികൾ മുടക്കി നിർമ്മിച്ച റോഡിന്റെ ആറ് കിലോമീറ്ററോളം വരുന്ന ഭാഗം ഇരുവശവും കൂടുതൽ തകർന്നതോടെ ഇതുവഴിയുള്ള യാത്ര വാഹന യാത്രികർക്ക് ദുരിതമായി മാറിയിരിക്കുകയാണ്. പെരുവ, പൈക്കര, മൂർക്കാട്ടുപടി, കീഴൂർ, മുഴയംമൂട്, സായിപ്പുകവല, കാഞ്ഞിരവളവ് എന്നിവിടങ്ങളിലാണ് റോഡ് കൂടുതൽ തകർന്ന് കിടക്കുന്നത്. രാത്രി കാലങ്ങളിൽ വരുന്ന വാഹനങ്ങൾ വെളിച്ചമില്ലാത്തതിനാൽ വെള്ളം നിറഞ്ഞ കുഴികളിൽ വീണ് അപകടം സംഭവിക്കുന്നതും വാഹനങ്ങൾ തകരാറിലാകുന്നതും പതിവാണ്. രാജൻ കവല മുതൽ മൂർക്കാട്ടുപടിവരെയുള്ള ഭാഗത്ത് സ്ട്രീറ്റ് ലൈറ്റുകൾ ഇല്ലാത്തതും ദുരിതം വർദ്ധിപ്പിക്കുന്നു. റോഡ് പുനർ നിർമ്മിക്കുന്നതിന് തുക അനുവദിച്ചെങ്കിലും ഏറ്റെടുക്കാൻ കരാറുകാർ വരാത്തതാണ് നിലവിലെ അവസ്ഥയ്ക്ക് കാരണം. മൂന്ന് മാസം മുമ്പ് പൊതുമരാമത്ത് വകുപ്പ് അധികൃതർ കുഴികൾ അടച്ചെങ്കിലും ദിവസങ്ങൾക്കുള്ളിൽ ടാറിംഗ് ഇളകിപ്പോയതിനെ തുടർന്ന് റോഡിൽ വൻകുഴികൾ രൂപപ്പെടുകയായിരുന്നു. അതിന് ശേഷം പെരുവയിലെ പൊതുപ്രവർത്തകർ ചേർന്ന് വൻ കുഴികൾ കോൺക്രീറ്റ് ചെയ്‌തെങ്കിലും കഴിഞ്ഞ കനത്ത മഴയിൽ ഒലിച്ച് പോയതിനെ തുടർന്ന് ഇപ്പോൾ വീണ്ടും പരിതാപകരമായ അവസ്ഥയിലേക്ക് മാറിയിരിക്കുകയാണ്. റോഡിന്റെ ശോച്യാവസ്ഥ ഉടൻ പരിഹരിക്കണമെന്ന് ആവശ്യം ഉന്നയിച്ച് വിവിധ സംഘടനകൾ സമര പരിപാടികൾ ആവിഷ്‌ക്കരിക്കാനുള്ള നീക്കത്തിലാണ്.