കോട്ടയം: പാലാ ഉപതെരഞ്ഞെടുപ്പിൽ സമാന്തര പ്രവർത്തനം നടത്തുമെന്ന് പ്രഖ്യാപിച്ച് പ്രചാരണത്തിൽ നിന്ന് വിട്ടുനിൽക്കുന്ന പി.ജെ ജോസഫിനെ അനുനയിപ്പിക്കുന്നതിന് ഇന്നലെ നടത്താനിരുന്ന യു.ഡി.എഫ് ഉന്നത സമിതി യോഗം ഇന്നത്തേക്ക് മാറ്റി..

യു.ഡി.എഫ് കൺവീനർ ബെന്നി ബെഹനാൻ വിദേശത്ത് നിന്ന് ഇന്നേ തിരിച്ചെത്തൂ. ഉന്നത സമിതി അംഗങ്ങളായ തിരുവഞ്ചൂർ രാധാകൃഷ്ണൻ, കെ.സി.ജോസഫ് ,ജോസഫ് വാഴയ്ക്കൻ എന്നിവർ എത്തിയെങ്കിലും യുഡിഎഫ് കൺവീനറുടെ സാന്നിദ്ധ്യത്തിലേചർച്ച നടത്തു എന്ന് ജോസഫ് നിലപാടെടുത്തു. ഇന്ന് മൂന്ന് മണിക്ക് കോട്ടയം ഡി.സി.സിയിൽ ബെന്നി ബഹനാന്റെ അദ്ധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ പി.ജെ.ജോസഫിന് പുറമെ,മോൻസ് ജോസഫ് എം.എൽ.എ ജോയ് എബ്രഹാം എന്നിവരും പങ്കെടുക്കും. തുടർന്ന് ജോസ് വിഭാഗം നേതാക്കളുമായി സമിതി ചർച്ച നടത്തും.

ജോസഫ് ഇടഞ്ഞ് നിൽക്കുന്നതിനാൽ യു.ഡി.എഫ് പ്രചാരണം മുന്നേറുമ്പോഴും ഭിന്നത തുടരുന്നു.കേരളാ കോൺഗ്രസ് മുഖപത്രമായ പ്രതിച്ഛായയിൽ ജോസഫിനെതിരെ വന്ന കടുത്ത വിമർശനവും പാലായിൽ യു.ഡി.എഫ് തിരഞ്ഞെടുപ്പ് കൺവെൻഷനിൽ ജോസഫിനെ കൂവി വിളിച്ചതും തെറി അഭിഷേകവും വലിയ പ്രതിഷേധമാണ് ജോസഫ് വിഭാഗത്തിൽ ഉണ്ടാക്കിയിട്ടുള്ളത്

ജോസഫിനെ യു.ഡി.എഫ് അപമാനിച്ചെന്ന പ്രചാരണം ഇടതു മുന്നണി ആരംഭിച്ചിട്ടുണ്ട്. ജോസഫ് യു.ഡി.എഫ് വിട്ടു വരണമെന്ന് സി.പി.എം സംംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ആവശ്യപ്പെട്ടതിന് പുറമേ ,പാലായിൽ പ്രചാരണത്തിനെത്തുന്ന ഇടതു നേതാക്കളെല്ലാം വിഷയം എടുത്തിട്ട് ജോസഫ് അനുകൂല പ്രസംഗമാണ് നടത്തുന്നത്.

രണ്ടില ചിഹ്നം ഇല്ലാതാക്കാൻ കളിച്ച ജോസഫിനെതിരെ യു.ഡി.എഫ് നേതാക്കളിലുണ്ടായ രോഷം കൂക്കിവിളിയും പ്രതിച്ഛായാ ലേഖനവും കഴിഞ്ഞതോടെ അദ്ദേഹത്തിന് അനുകൂലമാക്കാൻ കഴിഞ്ഞിട്ടുണ്ട്.കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളിി രാമചന്ദ്രനടക്കം കോൺഗ്രസ് നേതാക്കൾ ഇക്കാര്യത്തിൽ ൽ നീരസം പ്രകടിപ്പിച്ചതിന് പുറമേ പ്രചാരണം കഴിയും വരെ അനാവശ്യ പ്രസ്താവനകൾ ഒഴിവാക്കണമെന്നും ആവശ്യപ്പെട്ടു. തുടർന്നാണ് ചാനൽ ചർച്ചകളിൽ ആരും പങ്കെടുക്കേണ്ടെന്ന് ജോസ് വിഭാഗം നേതാക്കൾക്ക് നിർദ്ദേശം നൽകിയത്.